Latest NewsKeralaNews

‘മരണം വരെ ഞാൻ കമ്മ്യൂണിസ്റ്റ് ആയിരിക്കും’: വ്യാജ പ്രചരണങ്ങളെ സധൈര്യം നേരിട്ട ഇന്നസെന്റ്

കൊച്ചി: ‘എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്’, 2022 ൽ നടനും മുൻ എംപിയുമായ ഇന്നസെന്റ് ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളായിരുന്നു ഇത്.

സിനിമയിൽ വന്നപ്പോൾ താൻ ഒരാവേശത്തിന് ഇടതുപക്ഷക്കാരനായെന്നും, അതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നുമുള്ള വ്യാജ പോസ്റ്ററിൽ പ്രതികരിച്ചായിരുന്നു അന്ന് ഇന്നസെന്റ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ പോസ്റ്റിന് താഴെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് സഖാക്കൾ.

അതേസമയം, ചാലക്കുടിയില്‍ നിന്ന് 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചപ്പോഴാകാം മലയാളികള്‍ ഇന്നസെന്റിന്റെ രാഷ്ട്രീയത്തെ കുറിച്ച് അറിയുന്നത്. എംപി ഫണ്ട് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തികള്‍ക്കായി ചെലവഴിച്ച എംപിമാരില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അനുവദിച്ച 24.03 കോടി രൂപയില്‍ 14.74 കോടി യാണ് അദ്ദേഹം വിനിയോഗിച്ചത്. ചാലക്കുടി മണ്ഡലത്തില്‍ അദ്ദേഹത്തിന് ജനപ്രീതി വര്‍ധിക്കാനും ഇത് കാരണമായി. എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button