21 February Tuesday
സിഐടിയു സെമിനാർ

രണ്ടിനേക്കാൾ ചെറുതാണ്‌ 20 എന്ന്‌ 
പഠിപ്പിക്കുന്നവരാണ്‌ യുഡിഎഫ്‌: കെ എൻ ബാലഗോപാൽ

സ്വന്തം ലേഖകൻUpdated: Tuesday Feb 21, 2023

സിഐടിയു ജില്ലാ കമ്മിറ്റി

കൊല്ലം > പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ രണ്ടുരൂപ സെസിനേക്കാൾ ചെറുതാണ്‌ കേന്ദ്രം കൂട്ടിയ 20 രൂപയെന്ന പുതിയ സാമ്പത്തികശാസ്‌ത്രം പഠിപ്പിക്കുന്നവരാണ്‌ യുഡിഎഫ്‌ നേതാക്കളെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ‘കേന്ദ്ര സംസ്ഥാന ബജറ്റുകൾ: ജനദ്രോഹവും ജനപക്ഷവും’ എന്ന വിഷയത്തിൽ സിഐടിയു ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ചിന്നക്കടയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
 
മറ്റു മാർഗമില്ലാത്തതിന്റെ പേരിൽ രണ്ടുരൂപ സെസ്‌ ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ്‌ ഫലത്തിൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹത്തെ പിന്തുണയ്‌ക്കുകയാണ്‌. സംസ്ഥാനം ഭരിച്ചപ്പോൾ പെട്രോളിനും ഡീസലിനും 17 തവണ വിലകൂട്ടിയ യുഡിഎഫാണ്‌ സാമൂഹ്യക്ഷേമ പെൻഷൻ നൽകാൻ രണ്ടുരൂപ ഏർപ്പെടുത്തിയതിനെതിരെ വിവാദം സൃഷ്‌ടിക്കുന്നത്‌. ഭാവി വികസനം കണ്ടുള്ളതാണ്‌ സംസ്ഥാന ബജറ്റ്‌. കേരളത്തിന്‌ 12 ശതമാനം സാമ്പത്തിക വളർച്ചയാണ്‌ ഉണ്ടായിട്ടുള്ളത്‌. സർവീസ്‌, കാർഷിക, വ്യവസായിക, ടൂറിസം മേഖലയിൽ വളർച്ചയുണ്ടായി. കേരളത്തിൽ നികുതിവരുമാന വർധനവ്‌ ഉണ്ടവുന്നില്ലെന്ന ആക്ഷേപം തെറ്റാണ്‌. ഈ ഇനത്തിൽ 2021 ൽ 47000 കോടി അധികവരുമാനം ഉണ്ടായിരുന്നത്‌ അടുത്തവർഷം 58000 കോടിയായും ഇപ്പോൾ 71000 കോടിയായും വർധിച്ചു. കേന്ദ്രം ബജറ്റിൽ ആകെത്തുകയുടെ 40 ശതമാനവും കടമെടുക്കാനാണ്‌ തീരുമാനം. എന്നാൽ, കേരളം ബജറ്റിൽ ആകെത്തുകയുടെ 20 ശതമാനം മാത്രമേ കടമെടുക്കുന്നുള്ളൂ എന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
 
സംസ്ഥാന പ്ലാനിങ്‌  ബോർഡ്‌ അംഗം ജിജു പി അലക്‌സ്‌ വിഷയം അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ സ്വാഗതംപറഞ്ഞു. അഖിലേന്ത്യ സെക്രട്ടറി ദീപാ രാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ എ എം ഇക്‌ബാൽ, ജോയിന്റ്‌ സെക്രട്ടറി പി ആർ വസന്തൻ,  കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ ഹരിലാൽ, മുരളി മടന്തകോട്‌, ജി ആനന്ദൻ, എ ജി ബിന്ദു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
Top