കോഴിക്കോട് > ജില്ലയിൽ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയോചിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചിലർ കുത്തിത്തിരിപ്പ് രാഷ്‌ട്രീയവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. അത് വിലപ്പോവില്ല. അവർ ഉയർത്തുന്ന ആരോപണങ്ങളുടെ നിജസ്ഥിതി മാധ്യമങ്ങൾ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
പന്തീരാങ്കാവിൽ ദേശീയപാത പദ്ധതി പുരോഗതി വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്ങളം - രാമനാട്ടുകര റീച്ചിൽ 28.4 കിലോമീറ്റർ ആറുവരിപ്പാതക്ക് 186.77 കോടി രൂപയാണ് അനുവദിച്ചത്. 2018ൽ ആരംഭിക്കേണ്ട പ്രവൃത്തി 2021ലാണ് തുടങ്ങിയത്. മൂന്ന് വർഷം നഷ്ടമായി. നല്ല രീതിയിൽ പണി പുരോഗമിക്കുന്നു. മാർച്ചിൽ 35 ശതമാനം പ്രവൃത്തിയാണ് പൂർത്തീകരിക്കേണ്ടത്. നിലവിൽ 30 ശതമാനം പൂർത്തീകരിച്ചു. മാർച്ചിൽ 35 ശതമാനമാകും.
ദേശീയപാതാ അതോറിറ്റിയും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കരാർ കമ്പനിയും ടീമായാണ് പ്രവർത്തിക്കുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി നേതൃത്വം നൽകുന്നു. വൈദ്യുതി പോസ്‌റ്റുകളും ജല വിതരണ പൈപ്പുകളും മാറ്റാൻ അടിയന്തര നടപടി സ്വീകരിച്ചു. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് മണ്ണിന്റെ ലഭ്യത ഉറപ്പാക്കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. അയൽ സംസ്ഥാനമായ കർണാടകയേക്കാൾ വേഗത്തിലാണ് ദേശീയപാത പ്രവൃത്തി കേരളത്തിൽ നടക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
എന്നാൽ, ഇവിടെ ഒന്നും നടക്കുന്നില്ല എന്നു വരുത്തിത്തീർക്കാൻ ബോധപൂർവ ശ്രമം നടക്കുന്നു. ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് മാധ്യമങ്ങൾ തിരിച്ചറിയണം. പ്രശ്‌നങ്ങൾ സൃഷ്‌ടിച്ച് പ്രവൃത്തി മുടക്കാനുള്ള ശ്രമമുണ്ടോ എന്ന് പരിശോധിക്കപ്പെടണം. 2024ൽ റോഡിൽ പൂർണതോതിൽ ഗതാഗതം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..