കണ്ണൂർ
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ എതിർക്കുന്നതിലും കോൺഗ്രസിനും ബിജെപിക്കും ഒരേ സ്വരം. ജാഥ ഒരു ദിവസം പിന്നിടുമ്പോൾ കോൺഗ്രസ് –- -ബിജെപി കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയെന്ന് രണ്ട് പാർടികളുടെയും മുഖപത്രങ്ങളിലെ ലേഖനങ്ങളും എഡിറ്റോറിയലും സാക്ഷ്യപ്പെടുത്തുന്നു. ജാഥയ്‌ക്കുള്ള ബഹുജന പിന്തുണയാണ് ഇരു പാർടികളെയും നേതാക്കളെയും വിറളി പിടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും നടത്തിയ പ്രതികരണങ്ങളിലും സിപിഐ എമ്മിനെ എതിർക്കുന്നതിലെ ഐക്യം വ്യക്തം.
അങ്കലാപ്പ് കൂടുതൽ കോൺഗ്രസിനാണ്. മൂന്നാം കണ്ണ് എന്ന പേരിൽ ‘വീക്ഷണം’ എഡിറ്റോറിയൽ പേജിൽ എഴുതിയ കോളത്തിൽ വസ്തുതകൾ ഒന്നും പറയാനില്ലാതെ നേതാക്കളെ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. വി എസ് അച്യുതാനന്ദനും വെളിയം ഭാർഗവനും മറ്റും നല്ല നേതാക്കളെന്നും ഇപ്പോഴുള്ളവർ കുഴപ്പക്കാർ എന്നുമാണ് പത്രം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നപ്പോൾ വി എസിനെയും ജീവിച്ചിരിക്കുമ്പോൾ വെളിയത്തെയുമെല്ലാം ഏറ്റവുമധികം ആക്ഷേപിച്ച പത്രമാണിത്.
രാഹുൽഗാന്ധിയുടെ ജോഡോ യാത്ര കേമമെന്ന അവകാശ വാദവും ഉയർത്തുന്നുണ്ട്. എന്നാൽ ജോഡോ യാത്രയിൽ ബിജെപി സർക്കാരിനെയും തീവ്ര വർഗീയവൽക്കരണത്തെയും ശക്തമായി എതിർക്കാൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ല. ഇതിനെതിരെ വിമർശമുയർന്നപ്പോഴാണ് നേരിയ തോതിലെങ്കിലും പ്രതികരിച്ചത്. കണ്ണൂരിലെ ഒരു പ്രാദേശിക പ്രശ്നത്തെ പ്രതിരോധിക്കാനാണ് ജാഥയെന്ന തരംതാണ അഭിപ്രായ പ്രകടനമാണ് വി ഡി സതീശൻ നടത്തിയത്. ഇതിന് സമാനമായി എൻഫോഴ്‌സ്മെന്റ് റെയ്‌ഡിനെ ഭയന്നാണ് ജാഥയെന്ന് സുരേന്ദ്രനും ‘ജന്മഭൂമി’യും തട്ടിവിടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..