മലപ്പുറം > കുപ്രചാരണങ്ങളിൽ തെറ്റിധരിക്കപ്പെട്ട് ആശങ്കയുടെ മുൾമുനയിൽ നാട്ടുകാർ. നഷ്‌ടപരിഹാരം കിട്ടില്ലെന്നും കിടപ്പാടംവരെ ഇല്ലാതാകുമെന്നും ഇളക്കിവിട്ട് ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും മുസ്ലിംലീഗും. ഭൂമി എറ്റെടുക്കാൻ പോയ ഉദ്യോഗസ്ഥരെ തടയാൻ പ്രകോപിതരായി ജനക്കൂട്ടം. ദേശീയപാത നിർമാണത്തിന്റെ തുടക്കത്തിൽ പ്രക്ഷോഭങ്ങളുടെ വേലിയേറ്റമായിരുന്നു. എന്നാൽ ഇന്ന് കഥ മാറി. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ആറുവരി പാത നിർമാണം അതിവേഗം.
ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും
മുസ്ലിംലീഗും ആളുകളെ സമരത്തിനിറക്കിയ കാലം
ഓർമയുണ്ടോ? കള്ളപ്രചാരണത്തിന്റെ മുനയൊടിച്ച് എൽഡിഎഫ് സർക്കാർ സ്ഥലമേറ്റെടുക്കൽ
പൂർത്തിയാക്കി. ദേശീയപാത വികസനം
യാഥാർഥ്യമാകുകയാണ്.
ദേശീയപാത - 66 വികസനം കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. ഒരിക്കലും സാധ്യമാകില്ലെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി സർക്കാർ ഒഴിവാക്കിയ പദ്ധതിയാണ് ഒന്നാം പിണറായി സർക്കാർ ജനകീയ ഇടപെടലിലൂടെ യാഥാർഥ്യമാക്കിയത്. ഭൂമി വിട്ടുനൽകുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയും വലിയ നഷ്‌ടപരിഹാരം നൽകിയുമാണ് ചേർത്തുപിടിച്ചത്. ദേശീയപാത വികസനത്തിന്റെ കൂടുതൽ ഗുണം ലഭിക്കുന്ന ജില്ലയാണ് മലപ്പുറം. ഇടിമുഴിക്കൽമുതൽ കാപ്പിരിക്കാടുവരെ 74 കിലോമീറ്റർ ആറുവരിയാക്കും.
രാമനാട്ടുകര–വളാഞ്ചേരി, വളാഞ്ചേരി–-കാപ്പിരിക്കാട് എന്നിങ്ങനെ രണ്ട് റീച്ചിലാണ് പ്രവൃത്തി. 4507 കോടിയാണ് ചെലവ്. രാമനാട്ടുകര-വളാഞ്ചേരി റീച്ചിന് 2367 കോടിയും വട്ടപ്പാറ–- കാപ്പിരിക്കാട് റീച്ചിന് 2140 കോടിയുമാണ് ചെലവ് കണക്കാക്കുന്നത്. ഇതിനകം 40 ശതമാനം പ്രവൃത്തി പൂർത്തിയായി. 2024 ജൂലൈ 19നുമുമ്പ് പ്രവൃത്തി പൂർത്തീകരിക്കാനാണ് ധാരണ. ഹൈദരബാദ് കെഎൻആർ കൺസ്‌ട്രക്‌ഷൻ കമ്പനിക്കാണ് (കെഎൻആർസിഎൽ) ചുമതല.
പുതിയ
2 ബൈപാസ്
രണ്ട് ബൈപാസുകളാണ് ദേശീയപാത പ്രവൃത്തി തീരുമ്പോളുണ്ടാവുക. ആദ്യത്തേത് കോഴിച്ചെന പാലച്ചിറമാട് തുടങ്ങി സ്വാഗതമാട് എത്തും. 4.6 കിലോമീറ്ററാണ് ദൂരം. ഇതോടെ ചങ്കുവെട്ടി, എടരിക്കോട് ഭാഗത്തെ ഗതാഗതക്കുരുക്കിന് ശമനമാകും. രണ്ടാമത്തേത് വട്ടപ്പാറ വളവിന് മുകൾഭാഗത്ത് ആരംഭിച്ച് കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൻ പാലത്തിനു സമീപം അവസാനിക്കും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന് വലിയ വയഡക്‌റ്റാണ് താഴേക്ക് നിർമിക്കുക. വളാഞ്ചേരി നഗരത്തിലെ തിരക്ക് ഇതോടെ ഇല്ലാതാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..