കൊച്ചി> അപകടത്തിൽപ്പെട്ട വീട്ടമ്മ വരുമാനക്കാരിയല്ലെങ്കിലും മതിയായ നഷ്‌ടപരിഹാരം കിട്ടാൻ അർഹയാണെന്ന് ഹൈക്കോടതി. അപകടത്തിൽ വീട്ടമ്മയ്‌ക്കുണ്ടാകുന്ന പരിക്കുകൾ ജോലി ചെയ്‌ത് വരുമാനമുണ്ടാക്കുന്ന സ്‌ത്രീയുടെ പരിക്കുകൾക്കുതുല്യമായി കണക്കാക്കി നഷ്‌ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി. 2006ൽ കെഎസ്‌ആർടിസി ബസിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽ പരിക്കേറ്റ പാലക്കാട് എലവുപാടം കണിയമംഗലം അങ്ങോട്ടിൽവീട്ടിൽ കാളുക്കുട്ടിക്ക് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ അനുവദിച്ച നഷ്‌ടപരിഹാരത്തുക ചോദ്യം ചെയ്‌ത് നൽകിയ അപ്പീൽ ഹർജി അനുവദിച്ചാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ബസ് ബ്രേക്കിട്ടപ്പോൾ സീറ്റിൽ നിന്ന് തെറിച്ചുവീണ് കാളുക്കുട്ടി കിടപ്പിലാവുകയും ചികിത്സതേടുകയും ചെയ്തിരുന്നു. രണ്ടലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കാളുക്കുട്ടി ട്രിബ്യൂണലിനെ സമീപിച്ചു. 40,214 രൂപ നഷ്‌ടപരിഹാരം അനുവദിക്കുകയും ചെയ്‌തു. പരിക്കുകളുടെ ഗൗരവവും ഭാവിജീവിതത്തിലെ ബുദ്ധിമുട്ടുകളും പരിഗണിച്ചില്ലെന്നും കൂടുതൽ നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വീട്ടമ്മയ്‌ക്ക് വരുമാനമില്ലെന്ന് അവർതന്നെ സമ്മതിച്ച സ്ഥിതിക്ക് ട്രിബ്യൂണൽ അനുവദിച്ച തുക മതിയായതാണെന്നും കൂടുതൽ നൽകാനാകില്ലെന്നും കെഎസ്ആർടിസി വാദിച്ചു. ഈ വാദം തള്ളിക്കളഞ്ഞാണ് ഹൈക്കോടതി അപ്പീൽ ഹർജി അനുവദിച്ചത്.
സ്‌ത്രീകൾ രാഷ്‌ട്രനിർമാതാക്കൾ
വരുമാനമില്ലാത്തതിനാൽ നഷ്‌ടപരിഹാരത്തുക കുറച്ച നടപടി അന്യായമാണെന്ന് കോടതി വിലയിരുത്തി. വീട്ടിൽ ഭാര്യയുടെയും അമ്മയുടെയും കടമകൾ ഭംഗിയായി നിർവഹിക്കുന്നവരാണിവർ. സ്‌ത്രീകൾ യഥാർഥ രാഷ്‌ട്രനിർമാതാക്കളാണ്. അടുത്ത തലമുറയെ ഏറ്റവും മികച്ചനിലയിൽ വളർത്തിയെടുക്കാനാണ് അവരുടെ സമയം മുഴുവൻ വിനിയോഗിക്കുന്നത്. പണമൂല്യമില്ലെന്ന കാരണത്താൽ സ്‌ത്രീകളുടെ ഇത്തരം പ്രയത്നങ്ങളെ നിസ്സാരവൽക്കരിക്കാനാകില്ല. മനുഷ്യജീവിതത്തിന്റെ മൂല്യം പണത്തിന്റെ അടിസ്ഥാനത്തിലല്ല കണക്കാക്കേണ്ടതെന്നും അവരുടെ നിസ്വാർഥതയുടെയും സംഭാവനകളുടെയും അടിസ്ഥാനത്തിലാണെന്നും കോടതി നിരീക്ഷിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..