തലശേരി> തലശേരിക്കടുത്ത ഇടത്തിലമ്പലത്ത് ബിജെപി നേതാവിന്റെ വീട് ആർഎസ്‌എസുകാർ ആക്രമിച്ചു. ബിജെപി ഇടത്തിലമ്പലം വാർഡ് കൺവീനർ ഹിമം വീട്ടിൽ വരുണിന്റെ വീടാണ് തകർത്തത്. ജനൽ ഗ്ലാസുകൾ അടിച്ചുപൊളിക്കുകയും ബുള്ളറ്റിന്റെ ടയർ കുത്തിക്കീറുകയും ചെയ്‌തു. വ്യാഴം പുലർച്ചെ മൂന്നോടെയാണ് അക്രമം. ഈ സമയം വരുണും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് ധർമടം പൊലീസ് വീട്ടിലെത്തി. വരുണിന്റെ ഭാര്യ അനിഷയുടെ പരാതിയിൽ കേസെടുത്തു.
സംഘപരിവാറിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് ആക്രമണത്തിന് പിന്നിൽ. ക്വട്ടേഷൻ– ക്രിമിനൽ സംഘങ്ങൾ ഒരുഭാഗത്തും സാധാരണ പ്രവർത്തകർ മറുഭാഗത്തുമായി ഇടത്തിലമ്പലത്ത് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലാണ്. ചിറമ്മലിൽ ആൾതാമസമില്ലാത്ത വീടിന് നേരെ അടുത്തിടെയുണ്ടായ അക്രമം ചോദ്യംചെയ്‌തതാണ് വരുണിന്റെ വീടിന് നേരെ തിരിയാൻ കാരണം. പരാതി സ്‌റ്റേഷനിലെത്തുന്നത് തടയാൻ ബിജെപി- ആർഎസ്‌എസ് നേതാക്കൾ ഇടപെട്ടെങ്കിലും വരുൺ വഴങ്ങിയില്ല. പ്രദേശത്തെ സിപിഐ ഓഫീസ് 12 തവണയാണ് ഇതേ സംഘം ആക്രമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..