അഹമ്മദാബാദ്
ആധുനിക ഇന്ത്യന്‍ വാസ്തുശിൽപ്പമേഖലയിലെ അതികായന്‍ ബി വി ദോഷി എന്ന ബാലകൃഷ്ണ വിതല്‍ദാസ് ദോഷി (95) വിടവാങ്ങി. വിഖ്യാത വാസ്തുശില്‍പ്പികളായ ലേ കോര്‍ബൂഷര്‍, ലൂയിസ് കഹ് ന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ദോഷിക്ക് രാജ്യത്തെമ്പാടും വിപുലമായ ശിഷ്യസമ്പത്തുണ്ട്. കാലാവസ്ഥയ്‌ക്കിണങ്ങുന്നതും ഇന്ത്യന്‍ പാരമ്പര്യത്തില്‍ അധിഷ്ഠിതവുമായ കെട്ടിടനിര്‍മിതി രാജ്യത്താകെ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ചണ്ഡീഗഢ് നഗരസമുച്ചയങ്ങള്‍, രാജ്യത്തെ വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആസ്ഥാനങ്ങള്‍, അഹമ്മദാബാദിലെ കനോറിയ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ആരണ്യ പാര്‍പ്പിടസമുച്ചയം തുടങ്ങി ദോഷിയുടെ ശിൽപ്പചാരുത പേറുന്ന നിര്‍മിതികള്‍ രാജ്യത്തെമ്പാടുമുണ്ട്. ലോകത്തെ ഏറ്റവും മികച്ച വാസ്തുശിൽപ്പിക്ക് നല്‍കുന്ന വിഖ്യാതമായ പ്രിറ്റ്‌സ്‌കര്‍ പ്രൈസ് 2018-ല്‍ അദ്ദേഹത്തെ തേടിയെത്തി. ബ്രിട്ടീഷ് രാജ്ഞിയില്‍നിന്ന് റോയല്‍ ഗോള്‍ഡ് പുരസ്‌കാരവും നേടി. പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഭാര്യ: കമല ബാലകൃഷ്ണ ദോഷി. മൂന്ന് പെണ്‍മക്കളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..