രാജാക്കാട് > ആനയിറങ്കലില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വെണ്‍മണി സ്വദേശികളായ കെ കെ ഷൈജാമോള്‍, അമ്മിണി കൃഷ്ണന്‍, ടി എസ് സന്ധ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധൻ രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്കു പോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. ആന കാലുകൊണ്ട് തട്ടിമാറ്റിയതോടെ അമ്മിണിയുടെ കൈയിലും കാലിലും പരിക്കേറ്റു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷൈജയ്ക്കും സന്ധ്യയ്‌ക്കും വീണ് പരിക്കേൽക്കുകയായിരുന്നു. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശാന്തൻപാറ, പൂപ്പാറ, മൂലത്തറ, ചിന്നക്കനാൽ, ആനയിറങ്കൽ ഭാഗത്ത് ഇതുവരെ 40 ആളുകൾ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വീടുകൾക്കും കൃഷിക്കും വ്യാപകനാശമുണ്ടായി. ഏറ്റവും ഒടുവിലത്തെ സംഭവമാണ് വെണ്മണി സ്വദേശിനികളായ തൊഴിലാളി സ്ത്രീകൾക്കുനേരെ മൂലത്തറയിൽവച്ച് ആനയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് അധികൃതർ പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തി സന്ദർശിക്കുക മാത്രമാണുണ്ടായത്. ആനകൾ ജനവാസമേഖലകളിൽ പ്രവേശിക്കുന്നത് തടയാൻ നടപടികളൊന്നും വനപാലകർ സ്വീകരിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..