
ശ്രീകണ്ഠപുരം: ഓണ്‍ലൈനിൽ 299 രൂപയുടെ ചുരിദാര്‍ ടോപ് ഓർഡർ ചെയ്ത യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നിൽ പശ്ചിമബംഗാള്‍ സ്വദേശികളാണെന്ന് പൊലീസ്. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടന്വീട്ടില് രജനയുടെ പണമാണ് കഴിഞ്ഞ ദിവസം തട്ടിയെടുത്തത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ മേല്‍നോട്ടത്തില്‍ ശ്രീകണ്ഠപുരം എസ്.ഐ സുബീഷ്മോന്‍ ആണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ പണം പശ്ചിമബംഗാള്‍ സ്വദേശികളായ മൂന്നുപേരുടെ അക്കൗണ്ടിലാണ് എത്തിയതെന്ന് തെളിഞ്ഞു. ഇവരുടെ ഫോണ്‍ നമ്പറും മേല്‍വിലാസവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ സിം എടുക്കാന്‍ ഉപയോഗിച്ച വിലാസമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഈ വിലാസം യഥാർഥമാണോയെന്ന കാര്യത്തിൽ സംശയമുണ്ട്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ പശ്ചിമബംഗാളിലേക്ക് അയക്കാനും പദ്ധതിയുണ്ട്.
അതേസമയം, കേരളത്തിന്റെ പല ഭാഗത്തും ഇതേസംഘം സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സിലൂറി ഫാഷൻ എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 299 രൂപ അയച്ചിട്ടും ചുരിദാർ ലഭിക്കാതെ വന്നതോടെ രജന ഫോണിൽ വിളിക്കുകയായിരുന്നു. ഈ സമയം കമ്പനിക്കാർ പറഞ്ഞതനുസരിച്ച് സന്ദേശമയക്കുകയും ഒ.ടി.പി നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തപ്പോഴാണ് യുവതിയുടെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് 1,00,299 രൂപ നഷ്ടപ്പെട്ടത്.
Post Your Comments