തൃശൂർ > കോടികൾ വിലവരുന്ന അഞ്ചുകിലോ ആംബർ ഗ്രീസുമായി (തിമംഗല വിസർജ്യം) രണ്ടുപേരെ ഷാഡോ പൊലീസ് പിടികൂടി. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം വിൽപ്പനയ്‌ക്കെത്തിച്ചപ്പോഴാണ് ഇവരെ പിടികൂടിയത്. ഇതിന് അഞ്ചുകോടി വിലമതിക്കും. ചാവക്കാട് സ്വദേശി റംഷാദ്, എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ് എന്നിവരാണ് പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.
സംഘത്തിലെ മറ്റുള്ളവർ കടന്നുകളഞ്ഞു. വെള്ളിയാഴ്‌ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മൂന്ന് കാറുകളിലായാണ് സംഘം എത്തിയത്. വിൽപ്പനയ്‌ക്കായുള്ള പണം റെഡിയാണെന്ന് വിശ്വസിപ്പിച്ച് കെഎസ്‌ആർടിസി സ്‌റ്റാൻഡിനു സമീപത്തെ ലോഡ്‌ജിന് സമീപത്തേക്ക് എത്തിക്കുകയായിരുന്നു. മറ്റു രണ്ട് കാറിലെത്തിയവർ കടന്നുകളഞ്ഞു. രഹസ്യവിവരം അറിഞ്ഞ് ഒരുമാസമായി ഷാഡോ പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു വിൽപ്പന ഉറപ്പിച്ചിരുന്നത്. പ്രതികളെ ഈസ്‌റ്റ് പൊലീസിന് കൈമാറി.
സുഗന്ധലേപന നിർമാണത്തിനാണ് തിമിംഗല വിസർജ്യം ഉപയോഗിക്കുന്നത്. എസ്‌ഐമാരായ സുവൃതകുമാർ, പി എം റാഫി, എഎസ്‌ഐ ഗോപാലകൃഷ്‌ണൻ, സിപിഒമാരായ ടി വി ജീവൻ, പി കെ പഴനി സ്വാമി, എം എസ് ലിഗേഷ്, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..