മാവേലിക്കര > ആറാം ക്ലാസുമുതലുള്ള തന്റെ ആഗ്രഹത്തിലേക്ക് ഒരു ചുവടുകൂടി നടന്നടുത്ത് ഗൗരീശങ്കര്‍. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 17 -ാം റാങ്ക് നേടിയാണ് മെഡിക്കല്‍ പഠനത്തിന് യോഗ്യത നേടിയത്. ഹൃദയശസ്‌ത്രക്രിയക്കുശേഷം വീട്ടിൽ വിശ്രമത്തിലിരുന്ന മുത്തച്ഛൻ മുരളീധരനെ പരിചരിച്ച് കൂട്ടിരുന്നത് മുതലാണ് ഡോക്‌ടറാകണമെന്ന ആഗ്രഹം ഗൗരീശങ്കറിന്റെ മനസില്‍ കയറിയത്.
ഗൗരീശങ്കർ തഴക്കര വെട്ടിയാർ തണൽ വീട്ടിൽ സുനിൽകുമാറിന്റെയും രേഖയുടെയും മകനാണ്. ചങ്ങനാശേരി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറിൽനിന്ന് 98.8 ശതമാനം മാർക്കോടെ പ്ലസ്ടു പാസായ ഗൗരീശങ്കർ പാലാ ബ്രില്യൻസ് കോളേജിലാണ് നീറ്റിന് പരിശീലിച്ചത്. ആഴ്‌ചയിൽ ഒരുദിവസമായിരുന്നു പരിശീലനം. പാറ്റൂർ ശ്രീബുദ്ധ സെൻട്രൽ സ്‌കൂളിൽനിന്ന് 98.2 ശതമാനം മാർക്കിൽ 10 -ാം ക്ലാസ് പാസായി.
രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയ്‍ക്കൊപ്പം ചിട്ടയായ പഠനവും സമയക്രമവും റാങ്ക് നേട്ടത്തിന് സഹായിച്ചെന്ന് ഗൗരീശങ്കര്‍ പറഞ്ഞു. വിദേശത്ത് ജോലിചെയ്‍തിരുന്ന സുനിൽകുമാർ നാട്ടിലെത്തി കൃഷിയുമായി ഇവിടെ തുടർന്നതും മകന്റെ പഠനം ശ്രദ്ധിക്കുന്നതിനാണ്. ഡൽഹി എയിംസിൽ പഠിക്കണമെന്നാണ് ഗൗരീശങ്കറിന്റെ ആഗ്രഹം. അനുജൻ പവി ശങ്കർ പ്ലസ്ടു വിദ്യാർഥിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..