20 October Wednesday

ഇടുക്കി അണക്കെട്ടില്‍ മൂന്ന് ഷട്ടറും തുറന്നു; സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ഇടുക്കി> അതിതീവ്രമഴയില്‍ നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു.  മൂന്നു സൈറണുകള്‍ മുഴക്കിയശേഷം 11 മണിയ്ക്ക് ഡാം തുറക്കുകയായിരുന്നു.  മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്.തുടര്‍ന്ന്  അല്‍പ്പസമയത്തിന് ശേഷം 12 മണിയോടെ നാലാമത്ത ഷട്ടറും തുറന്നു.തുടര്‍ന്ന് 12. 45 ന് രണ്ടാം ഷട്ടറും തുറന്നു. ഇതോടെ മൂന്ന് ഷട്ടറും തുറന്ന നിലയിലാണ്‌.
 

ആദ്യഷട്ടർ തുറന്ന്‌ വെള്ളം ചെറുതോണിയിലെത്തിയശേഷമാണ്‌ നാലാമത്തെ ഷട്ടർ തുറന്നത്‌.കമ്മീഷന്‍ ചെയ്ത ശേഷം  ഇത് നാലാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. ഇടക്കി ഡാം പദ്ധതിയിൽ ചെറുതോണിയിൽ മാത്രമാണ്‌ ഷട്ടറുള്ളത്‌. ഇടുക്കി ആർച്ച്‌ ഡാമിനും കുളമാവിലും ഷട്ടർ ഇല്ല.

ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത് . മൂന്ന് ഷട്ടറുകളും 35 സെന്റീമീറ്ററാണ് ഉയര്‍ത്തിയത് .   2018-ലെ മഹാപ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറക്കുന്നത്‌.    റൂള്‍ കര്‍വ് അനുസരിച്ചാണ് ഡാം തുറന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 ഓടെ  ജലനിരപ്പ് 2397.64 അടിയായിരുന്നു . 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുകായായിരുന്നു



മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ന്യൂനമര്‍ദസാധ്യതയും കണക്കിലെടുത്ത് ചെറുതോണിയില്‍ നിന്ന് സെക്കന്‍ഡില്‍ 100 ക്യുമെക്സ്(ഒരു ലക്ഷം ലിറ്റര്‍) വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ഇതോടെ പെരിയാറിൽ ഒരു മീറ്റർ വരെ ജലനിരപ്പ്‌ ഉയർന്നേക്കാം. ദുരന്തനിവാരണ വിഭാഗം  ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്.നിലവിൽ  ശേഷിയുടെ 93.74 ശതമാനം വെള്ളമുണ്ട്
വെള്ളം ലോവര്‍ പെരിയാര്‍വഴി ആലുവയിലേക്ക്


ഇടുക്കി>  ഇടുക്കി അണക്കെട്ടിലെ വെള്ളം 20 കിലോമീറ്റര്‍ പിന്നിട്ട് ലോവര്‍ പെരിയാര്‍ അണക്കെട്ടിലെത്തും. തുടര്‍ന്ന് കരിമണല്‍വഴി ഇടുക്കി അതിര്‍ത്തിയായ നേര്യമംഗലത്തെത്തി എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ജലസേചന കേന്ദ്രത്തിലും അവിടെനിന്ന് ആലുവയിലേക്കും ഒഴുകും. ഇവിടെനിന്ന് രണ്ടായി പിരിഞ്ഞ് അറബിക്കടലിലും വേമ്പനാട്ട് കായലിലും വെള്ളം പതിക്കും. ചെറുതോണിയില്‍നിന്ന് 90 കിലോമീറ്റര്‍ പിന്നിട്ടാണ് എറണാകുളത്ത് എത്തുന്നത്. ചെറുതോണി അണക്കെട്ടില്‍നിന്നും തുറന്നുവിടുന്ന ജലം ആലുവയിലെത്താന്‍ എട്ടര മണിക്കൂറിലേറെ എടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഉയര്‍ത്തല്‍ നാലാംതവണ


കമീഷന്‍ ചെയ്തശേഷം 1981, 1992, 2018 വര്‍ഷങ്ങളിലാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ആദ്യ രണ്ട് ഘട്ടത്തില്‍ ജലനിരപ്പ് യഥാക്രമം 2402.17, 2401.44 അടി പിന്നിട്ടപ്പോഴാണ് ഷട്ടര്‍ ഉയര്‍ത്തിയത്. എന്നാല്‍, 2018ല്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് ആഗസ്‌റ്റ്‌ 9നാണ്‌ ഷട്ടർ തുറന്നത്‌. അന്ന്‌ 2398.98 അടിയായിരുന്നു ജലനിരപ്പ്‌. അന്ന്‌ അഞ്ച്‌ ഷട്ടറുകളും തുറന്നിരുന്നു.

ചെറുതോണി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇടമലയാര്‍, പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ രാവിലെ തുറന്നു. വെള്ളം ലോവര്‍ പെരിയാര്‍ വഴി ഇടമലയാറിലേക്കാണ് എത്തുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top