27 September Monday

മധ്യപ്രദേശിലെ ക്രിസ്ത്യന്‍പള്ളികള്‍ തകര്‍ക്കുമെന്ന് വിഎച്ച്പി

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

ഭോപാല്‍ > മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി വിശ്വഹിന്ദുപരിഷത്. ഗുജറാത്തുമായി അതിര്‍ത്തിപങ്കിടുന്ന പിന്നാക്ക ജില്ലയായ ജാബുവയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ അനധികൃതമായിനിര്‍മിച്ചവയാണെന്നും 26ന് പൊളിക്കുമെന്നുമാണ് ഭീഷണി.

സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ ക്രൈസ്തവസഭകള്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും കലക്ടര്‍ക്കും നിവേദനം നല്‍കിയെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. ജാബുവയില്‍ നാലുശതമാനം മാത്രമുള്ള ക്രൈസ്തവരെ ജില്ലാഅധികൃതര്‍ അവഗണിക്കുകയാണെന്ന് പ്രൊട്ടസ്റ്റന്റ് ഷാലോം ചര്‍ച്ച് ഓക്‌സിലറി ബിഷപ് പോള്‍ മുനിയ പറഞ്ഞു. പള്ളിക്കെട്ടിടങ്ങള്‍ അനധികൃതമെങ്കില്‍ നടപടി എടുക്കേണ്ടത് അധികൃതരാണ്. മറ്റ് വിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ കാര്യത്തിലും ഇതേ സമീപനമാണോയെന്ന് വ്യക്തമാക്കണമെന്നും -അദ്ദേഹം പറഞ്ഞു.

ക്രൈസ്തവരോട് മുന്‍ധാരണയോടെയുള്ള സമീപനമാണ് അധികൃതര്‍ക്കെന്ന് കത്തോലിക്കാ സഭയുടെ ഭോപാല്‍ അതിരൂപത വക്താവ് ഫാദര്‍ മരിയ സ്റ്റഫാന്‍ ചൂണ്ടിക്കാട്ടി.

ക്രൈസ്തവപുരോഹിതര്‍ സര്‍ക്കാര്‍ ഓഫീസില്‍ ഹാജരായി മതപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കണമെന്ന് കഴിഞ്ഞയാഴ്ച ജില്ലാ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. പ്രലോഭനത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ അല്ല ക്രൈസ്തവരായതെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

ബിജെപി സര്‍ക്കാര്‍ പുതിയ മതപരിവര്‍ത്തന നിരോധന നിയമം പസാക്കിയതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ നീക്കമാണ് വിഎച്ച്പി അടക്കമുള്ള സംഘടനകള്‍ നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top