കാബൂൾ> കാബൂളിന് പുറത്തെ ഏറ്റവും വലിയതും തന്ത്രപ്രധാന നഗരവുമായ ജലാലബാദ് താലിബാൻ നിയന്ത്രണത്തിലായി. പ്രധാന ജനവാസ മേഖലയായ നഗരം കീഴടക്കിയതോടെ അഫ്‌ഗാനിസ്ഥാൻ പൂർണമായും താലിബാൻ നിയന്ത്രണത്തിന് കീഴിലേക്ക് നീങ്ങുകയാണ്. ഭീകരരുടെ മുന്നേറ്റം തലസ്ഥാനത്ത് നിന്ന് 10 കിലോ മീറ്റർ മാത്രം അകലെ എത്തിയതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 34 പ്രവിശ്യകളില്‍ പതിനെട്ടണ്ണം പിടിച്ചെടുത്ത താലിബാന്‍ നിയന്ത്രണത്തിലാണ് രാജ്യത്തിന്റെ എല്ലാ അതിർത്തികളും.
അതിനിടെ അഫ്‌ഗാനിലെ അമേരിക്കൻ എംബസി പരിസരത്ത് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നതിനായി യുഎസ് കോപ്‌റ്ററുകൾ എത്തിയതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്‌തു. താലിബാൻ തലസ്ഥാനം പിടിച്ചടക്കുന്നതിന് മുമ്പായി ഉദ്യോഗസ്ഥരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ബ്രിട്ടിഷ് നയതന്ത്ര പ്രതിനിധികളുമായി പ്രത്യേക വിമാനം കാബൂൾ വിമാനത്തവളത്തിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു. നിലവിൽ അഫ്‌ഗാനിൽ നിന്ന് പുറത്ത് കടക്കാൻ കാബൂൾ എയർപോർട്ടിലൂടെ മാത്രമേ സാധിക്കു.
ജലാലബാദിലേക്ക് താലിബാൻ എത്തുമ്പോൾ പ്രതിരോധിക്കാൻ പോലും ഗാനി ഗവൺമെന്റിന് കഴിഞ്ഞില്ല. നഗരത്തിൽ പ്രവേശിച്ച ഭീകരർ താലിബാൻ പതാകകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചു. സുരക്ഷ സേനയുടെ ഭാഗത്തുനിന്ന് യാതൊരു ചെറുത്തുനിൽപ്പും ഉണ്ടായില്ലെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അയൽ രാജ്യമായ പാകിസ്ഥാനുമായി ബന്ധിപ്പിക്കുന്ന റോഡുകൾ നേരത്തെ താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു.
അതിനിടെ ഭീകരർ പിടിച്ചടക്കിയ പ്രദേശങ്ങളിൽ താലിബാൻ സമാന്തര ഭരണം തുടങ്ങി. മേഖലകളിൽ പുരുഷന്മാര്‍ കൂടെയില്ലാതെ സ്‌ത്രീകൾ പൊതുസ്ഥലങ്ങളിൽ എത്തരുതെന്ന് താലിബാൻ ഉത്തരവിട്ടു. കാല്‍പ്പാദം പുറത്തുകാണുന്ന ചെരുപ്പുകള്‍ ധരിച്ചതിന് പെണ്‍കുട്ടികളെ ഭീകരർ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായി നടക്കുന്ന കോവിഡ് വാക്‌സിനേഷനെതിരെ രംഗത്തുവന്ന ഭീകരർ ആശുപത്രികളിൽ വാക്‌സിനേഷൻ നിരോധിച്ച് പോസ്‌റ്റർ പതിച്ചു. പിടിച്ചെടുക്കുന്ന മേഖലകളിലെ അവിവാഹിതകളായ സ്‌ത്രീകളെ നിർബന്ധമായി ഭീകരർക്ക് വിവാഹം കഴിച്ചു നൽകുന്നതായുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സ്‌ത്രീകൾക്കെതിരായ നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ടുള്ള താലിബാന്റെ പുതുിയ നടപടികൾ.
താലിബാൻ പിടിച്ചെടുത്ത മേഖലകളിൽ സ്‌ത്രീകൾക്കെതിരെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ നടക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളോട് അതിര്‍ത്തികൾ തുറക്കാൻ ഐക്യരാഷ്‌ട്ര സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..