കാക്കനാട് > തൃക്കാക്കര നഗരസഭയിൽ കോൺഗ്രസുകാർ തമ്മിൽ ചേരിപ്പോര്. കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സണെതിരെ സ്ഥിരംസമിതി അധ്യക്ഷ വിമർശവുമായി എത്തി. കൗൺസിൽ യോഗം വിളിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും നഗരസഭാധ്യക്ഷ കൂട്ടാക്കിയില്ലെന്ന് സ്‌മിത സണ്ണി ആരോപിച്ചു. സ്പിൽ ഓവർ പദ്ധതികൾ ചർച്ചചെയ്യാനാണ് യോഗം വിളിക്കാൻ ആവശ്യപ്പെട്ടത്. ചില സ്ഥിരംസമിതിയുടെ തീരുമാനങ്ങൾ മാത്രമാണ് നഗരസഭാധ്യക്ഷ അംഗീകരിക്കുന്നതെന്നും കോൺഗ്രസ് എ ഗ്രൂപ്പ് അംഗമായ സ്‌മിത പറഞ്ഞു.
ധനകാര്യ സ്ഥിരംസമിതിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. വിനിയോഗിച്ച തുകയുടെ വിവരങ്ങൾ സ്ഥിരംസമിതിയുടെ പരിഗണനയ്ക്ക് വിധേയമാക്കാതെയാണ് ജനറൽ കൗൺസിലിലേക്ക് കൊണ്ടുവരുന്നതെന്നും അത് ശരിയായ നിലപാടല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ധനകാര്യ അധ്യക്ഷൻ മുസ്ലിംലീഗ് അംഗമാണ്. നഗരസഭാ സെക്രട്ടറിയുടെ നിലപാടിനെതിരെയും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. മുൻകൂർ അനുമതി ആവശ്യമില്ലാത്ത ബില്ലുകളിൽ ക്രമക്കേടുണ്ടെന്നും അവ സെക്രട്ടറി പരിശോധിച്ച് മറുപടി പറയണമെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. നേരത്തേ തൃക്കാക്കര നഗരസഭയിലെ അനധികൃത നിയമനത്തിനെതിരെ എംപ്ലോയ്‌മെന്റ് ഓഫീസ് വിമർശം ഉന്നയിച്ചിരുന്നു.
കുടുംബശ്രീ, എംപ്ലോയ്‌മെന്റ് എന്നീ ഏജൻസികൾവഴി നിയമനം നടത്താൻ പാടുള്ളൂവെന്നാണ് നിർദേശമെന്ന് രേഖകൾ ഉയർത്തി പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. യോഗത്തിൽ അജിത തങ്കപ്പൻ അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..