10 August Tuesday

നാടാര്‍ ക്രിസ്ത്യന്‍ സംവരണ സ്റ്റേ: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 9, 2021

കൊച്ചി> നാടാര്‍ ക്രിസ്ത്യന്‍ സംവരണം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചുത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു.സുപ്രീം കോടതി പുറപ്പെടുവിച്ച മറാത്ത സംവരണക്കേസിലെ വിധിയുടെ വെളിച്ചത്തില്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ അപ്പീല്‍.

2018ല്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കു ശേഷം കേന്ദ്ര പിന്നോക്ക വിഭാഗ കമ്മിഷനുമായി കൂടിയാലോചിച്ച് രാഷ്‌ട്രപതിയാണ് പിന്നോക്ക വിഭാഗ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. ഇത്തരത്തില്‍ പട്ടിക പ്രസീദ്ധികരിക്കും വരെ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും തയ്യാറാക്കി വിജ്ഞാപനം ചെയ്ത പട്ടിക സാധുവായിരിക്കമെന്ന് സുപ്രീം കോടതി മറാത്ത കേസില്‍ വ്യക്തമാക്കിയതായി സര്‍ക്കാര്‍ ബോധിപ്പിച്ചു.

 സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് പരിശോധിക്കാതെയാണ് ക്രിസ്ത്യന്‍ നാടാര്‍ സംവരണം സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തതെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ബോധിപ്പിച്ചു. സുപ്രീം കോടതി വിധി ശരിയായി വിലയിരുത്താതെയാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ സിംഗിള്‍ ബെഞ്ചുത്തരവ് മരവിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാടാര്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അധിക സംവരണം ഏര്‍പ്പെടുത്തി ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവ് ഭരണ ഘടനാ വിരുദ്ധമാണെന്ന ഹര്‍ജികളിലാണ് പുതിയ വിഭാഗങ്ങളെ  പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചത്.

സിംഗിള്‍ ബെഞ്ചിന് തെറ്റ് പറ്റിയെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍,സിഎസ്‌ഐ നാടാര്‍ വിഭാഗത്തിന് പുറത്തുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ കേന്ദ്ര പട്ടികയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അനുമതി നല്‍കി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം 2020 ഏപ്രില്‍ നാലിന് ഉത്തരവിറക്കിയിട്ടുണ്ട്.

സിഎസ്‌ഐ ഇതര ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ പട്ടികയില്‍ പെടുത്തിയ സംസ്ഥാന പിന്നാക്ക കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍വീസ്
ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്

ദേശീയ പിന്നാക്ക കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്ര പട്ടിക രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്നതുവരെ നിലവിലുള്ള പട്ടികകള്‍ തുടരാമെന്നാണ്  ഭൂരിപക്ഷ ബെഞ്ചിന്റെ നിര്‍ദേശം.
ഇക്കാര്യം സിംഗിള്‍ ബെഞ്ച് അവഗണിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ക്രിസ്ത്യന്‍ വിഭാഗങ്ങളെ നാടാര്‍ സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേവാകേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top