ബാർസലോണ > അടുത്ത സീസണിൽ സൂപ്പർ താരം ലയണൽ മെസി തങ്ങളുടെ ജേഴ്‌സിയിലുണ്ടാകില്ലെന്ന് ബാഴ്‌സലോണ പ്രഖ്യാപിച്ചതിന് പിന്നലെ ഉയർന്ന അഭ്യൂഹങ്ങൾക്ക് ഇന്ന് വിരാമമാകും. വൈകീട്ട് 3.30 നൗകാമ്പിൽ മെസി മാധ്യമങ്ങളെ കാണും. കരാർ പുതുക്കാനാവില്ലെന്ന് ക്ലബ് പ്രഖ്യപിച്ചതിന് ശേഷം ആദ്യമായാണ് മെസി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ബാഴ്‌സ വിടാനുള്ള കാരണവും ഭാവിപദ്ധതികളും പത്രസമ്മേളനത്തിൽ മെസി വിശദീകരിക്കുമെന്നാണ് സൂചന. ഫ്രാൻസിലേക്ക് വിമാനം കയറാനാണ് തീരുമാനമെങ്കിൽ ബാഴ്‌സയുടെ ചിരവൈരികളായ റയലിന്റെ മുൻ ക്യാപറ്റൻ സെർജിയോ റാമേസിനൊപ്പം മെസി തട്ടുന്നത് നമുക്ക് കാണം.
ഇതിനിടെ മെസിയുമായുള്ള കരാർ ചർച്ചകൾ അവസാനിച്ചതായും പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നും പിഎസ്‌ജി ഉടമ എമിർ ഓഫ് ഖത്തറിന്റെ സഹോദരൻ ട്വീറ്റ് ചെയ്‌തത് വലിയ വാർത്തയായിരുന്നു. എന്നാൽ പിഎസ്‌ജി വാർത്ത നിഷേധിച്ചു. താരവുമായി യാതൊരുവിധ കരാറിലും എത്തിയിട്ടില്ലെന്നായിരുന്നു ക്ലബിന്റെ വിശദീകരണം.
മെസിയെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് മുന്‍പ് പലപ്പോഴും പിഎസ്‌ജി വ്യക്തമാക്കിയിരുന്നു. മെസിയ്‌ക്കായി വലിയ തുക ചെലവഴിക്കാൻ മാഞ്ചസ്റ്റർ സിറ്റിയ്ക്കും പിഎസ്‌ജിയ്‌ക്കും മാത്രമാണ് സാധിക്കുക. എന്നാൽ യുവ ഇംഗ്ലീഷ് താരം ജാക്ക് ഗ്രീലിഷിനെ റെക്കോർഡ് തുകയ്‌ക്ക് ടീമിലെത്തിച്ചാതിനാൽ മെസിയ്‌ക്കായി സിറ്റി താൽപര്യം കാണിക്കില്ല.
ബാഴ്‌സയുടെ മോശം സാമ്പത്തിക സ്ഥിതിയും ലാലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളുമാണ് 21 വർഷം നീണ്ട മെസി–ബാഴ്‌സ വൈകാരിക ബന്ധത്തിന് അവസാനമിട്ടത്. മെസി ബാഴ്‌സയിൽ തന്നെ തുടരുമെന്നും അതിനായി പ്രതിഫലം പകുതിയോളം കുറച്ചതായും വാർത്തകളുണ്ടായിരുന്നു. ലാ മാസിയയിലൂടെ വളർന്ന മെസിയ്‌ക്ക് ബാഴ്‌സയിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും അതിനായി ക്ലബ് ശ്രമിക്കുമെന്നും ക്ലബ് പ്രസിഡന്റ് യുവാന്‍ ലാപ്പോര്‍ട്ട പറഞ്ഞിരുന്നു. ഇതിനെല്ലാം പിന്നാലെ അപ്രതീക്ഷിതമായാണ് താരത്തെ നിലനിർത്തില്ലെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെസിയെ നിലനിർത്താൻ അഞ്ചു വർഷത്തേക്ക് 4000 കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയ്യാറാക്കിയിരുന്നതെന്നാണ് സൂചന. എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം ചർച്ചകൾ പൂർത്തിയാക്കാനായില്ല. ബാഴ്‌സലോണയ്‌ക്കുവേണ്ടി 778 നിന്ന് 672 നേടിയ ബാഴ്‌സലോണയുടെ ഇതിഹാസ താരമായാണ് വിലയിരുത്തപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..