ടോക്യോ > ടോക്യോയില്‍ ഇന്ത്യയ്ക്കായി ചരിത്രം രചിച്ച് നീരജ് ചോപ്ര. ഒളിമ്പിക്‌സ് ജാവലിന്‍ത്രോയില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ഈ ഹരിയാനക്കാരന്‍ ഇന്ത്യന്‍ കായികചരിത്രത്തില്‍ പുതുഅധ്യായമെഴുതിയത്. അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഒരു മെഡല്‍ നേട്ടംപോലും ഉണ്ടായിട്ടില്ല. 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം കൈപ്പിടിയിലൊതുക്കിയത്.
ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി. മത്സരത്തില്‍ ലോകഒന്നാം നമ്പര്‍ താരം യോഹന്നാസ് വെട്ടര്‍ പുറത്തായി.
മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് നീരജ് കാഴ്ചവെച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 87.03 മീറ്റര്‍ ദൂരം കണ്ടെത്തി. രണ്ടാം റൗണ്ടില്‍ ആദ്യ റൗണ്ടിനേക്കാള്‍ മികച്ച പ്രകടനമാണ് ചോപ്ര പുറത്തെടുത്തത്- 87.58 മീറ്റര്‍. പക്ഷേ മൂന്നാം ശ്രമത്തില്‍ പിന്നോട്ടുപോയി. 76.79 മീറ്റര്‍ ദൂരം മാത്രമാണ് കണ്ടെത്താനായത്. അപ്പോഴും ഫൈനല്‍ യോഗ്യത നേടിയവരില്‍ നീരജ് തന്നെയായിരുന്നു ഒന്നാമത്. നാലാം റൗണ്ടിലും അഞ്ചാം റൗണ്ടിലുമുള്ള നീരജിന്റെ ശ്രമങ്ങള്‍ ഫൗളായി. ആറാം ശ്രമത്തില്‍ താരം 84.24 മീറ്റര്‍ കണ്ടെത്തി.
യൂത്ത് തലം മുതല്‍ മികച്ചപ്രകടനം സ്ഥിരതയോടെ കാഴ്ചവെക്കുന്ന താരമാണ് നീരജ്. അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യനായിരുന്നു. 88.06 മീറ്ററാണ് നീരജിന്റെ ദേശീയ റെക്കോര്‍ഡ്.
2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില്‍ അവസാനമായി സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു അത്. അത്ലറ്റിക്സില്‍ 1900ലാണ് ഇന്ത്യ ഇതിന് മുന്‍പ് ഒരു മെഡല്‍ സ്വന്തമാക്കിയത്. എന്നാല്‍ അന്ന് ഇന്ത്യക്ക് വേണ്ടി നോര്‍മന്‍ പ്രിച്ചാര്‍ഡ് എന്ന ബ്രിട്ടീഷ് താരമാണ് മത്സരിച്ചത്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം അത്‌ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.
നീരജിന്റെ നേട്ടത്തോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ ഏഴായി. ഒരു സ്വര്‍ണം രണ്ട് വെള്ളി നാല് വെങ്കലം. ലണ്ടന്‍ ഒളിംപിക്സിലെ ആറ് മെഡലുകള്‍ എന്ന നേട്ടം ഇന്ത്യ ടോക്യോയില്‍ മറികടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..