തിരുവനന്തപുരം
റോഡ് വികസനത്തിന് തടസ്സമായ പൈപ്പും പോസ്റ്റുമടക്കമുള്ളവ നീക്കാൻ പ്രത്യേകം തുക അനുവദിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ജല അതോറിറ്റി പൈപ്പ് ലൈനുകൾ, കെഎസ്ഇബി പോസ്റ്റുകൾ തുടങ്ങിയവ മാറ്റാനുള്ള തുക കിഫ്‌ബി പദ്ധതിയിലില്ലെങ്കിൽ പ്രത്യേകം അനുവദിക്കും. കെ ബി ഗണേശ് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കിഫ്ബി പദ്ധതിയിലെ പാലങ്ങളുടെ ടെൻഡറുകൾ ഒന്നാക്കി അനുമതിക്ക് സമർപ്പിക്കും. പൊതുമരാമത്ത് ഭൂമി സർവേ നടത്തി അതിരുകൾ തിട്ടപ്പെടുത്താൻ തഹസിൽദാർമാരെ നിയോഗിക്കും. കിഫ്‌ബിയിലെ മാനദണ്ഡങ്ങൾ ഗുണനിലവാരം ഉറപ്പുവരുത്താനാണ്. അത് പാലിക്കാത്ത ചില പ്രവൃത്തികൾ തടഞ്ഞുവച്ചിട്ടുണ്ട്. ഉപദേശകസമിതി നിർദേശപ്രകാരം കണ്ടെത്തിയ 10 നൂതന സാങ്കേതികവിദ്യയിൽ ആറെണ്ണം ഉപയോഗിക്കും.
പൊതുമാരാമത്തുവകുപ്പും കിഫ്ബിയും സർക്കാരിന്റെ അഭിമാനസ്തംഭങ്ങളാണ്. ഇതിനെ രണ്ടു രീതിയിലാക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല. എല്ലാ മാസവും ഇരുഭാഗത്തെയും ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരും. പൊതുമരാമത്തുവകുപ്പിനു കീഴിൽമാത്രം 22,859 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. സ്ഥലം വിട്ടുകിട്ടാത്തതിനാൽ പൂർത്തിയാക്കാൻ കഴിയാത്തവയുടെ പ്രവൃത്തി വേഗത്തിലാക്കുമെന്നും- മന്ത്രി പറഞ്ഞു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പല പദ്ധതികളും കിഫ്‌ബി ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുന്നുണ്ടെന്ന് ഗണേശ് കുമാർ പറഞ്ഞു. അത്യാസന്ന നിലയിലായ അമ്മയെ കാണാൻ പോകുംവഴി വെഞ്ഞാറമൂട് ബ്ലോക്കിൽ 20 മിനിറ്റ് കുരുങ്ങി, അമ്മയെ ജീവനോടെ കാണാൻ കഴിഞ്ഞില്ലെന്ന അനുഭവം ഗണേശ് കുമാർ പങ്കുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..