30 July Friday

എല്ലാ മേഖലയിലും കയ്യൊപ്പ്; നാലായിരത്തിലേറെ പാട്ടുകൾ: അതുല്യനേട്ടവുമായി രാജീവ് ആലുങ്കൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
വിയും, ഗാന രചയിതാവുമായ രാജീവ് ആലുങ്കലിന് പാട്ടെഴുത്തിൽ റെക്കോഡ്.. ഇതുവരെ എഴുതിയത് നാലായിരത്തിലേറെ പാട്ടുകൾ. നാടകം, ആൽബം, സിനിമ എന്നീ മൂന്നു രംഗങ്ങളിലുമായി നാലായിരലേറെ പാട്ടുകൾ എഴുതിയ മറ്റൊരാള്‍ കേരളത്തിലില്ല. ഒരു രംഗത്ത് ഇതിലേറെ സംഭാവനകൾ ചെയ്തവർ ഉണ്ടാകാമെങ്കിലും മൂന്നു രംഗങ്ങളിലും ഒരുപോലെ തിളങ്ങുന്നത് അപൂർവ്വതയാണ്. 260 ൽ ഏറെ നാടകങ്ങൾക്കായി 1100 ത്തിൽപ്പരം ഗാനങ്ങളും 250 ഓഡിയോ ആൽബങ്ങൾക്കായി 2500 ഗാനങ്ങളും 130 ൽപ്പരം സിനിമകൾക്കായി 350 ഗാനങ്ങളും രാജീവ്‌ രചിച്ചിട്ടുണ്ട് . ആകാശവാണി, ദൂരദർശൻ എന്നിവയ്ക്കുവേണ്ടി 150-ൽ ഏറെ പാട്ടുകൾ എഴുതി. ഇതു കൂടാതെ കാൽ നൂറ്റാണ്ടിനിടയിലെഴുതിയ രാഷ്ട്രീയ പ്രചാരണ ഗാനങ്ങൾ  ഒട്ടേറെയുണ്ട്. യേശുദാസ് ഉൾപ്പെടെ എല്ലാഗായകരും രാജീവിൻ്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി, ജയവിജയ (ജയൻ), എ.ആർ റഹ്മാൻ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, രവീന്ദ്രന്‍ മാഷ്‌, എം.ജി. രാധാകൃഷ്ണൻ ,വിദ്യാസാഗർ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരോടൊപ്പം പാട്ടുകളൊരുക്കി.. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് രാജീവ് .


പതിനേഴാം വയസ്സിൽ തുടക്കം

എം ജി രാധാകൃഷണനൊപ്പം

എം ജി രാധാകൃഷണനൊപ്പം


1990-ൽ സഹപാഠികളോടൊത്ത് തയ്യാറാക്കിയ ഒരു അമേച്വർ നാടകത്തിനുവേണ്ടിയാണ് റെക്കോർഡ് ചെയ്യപ്പെട്ട ആദ്യഗാനമെഴുതിയത്. അന്ന് പ്രായം 17. 1993-ൽ ചേർത്തല ഷൈലജയുടെ ‘മാന്ത്രികക്കരടി’ എന്ന പ്രൊഫഷണൽ നാടകത്തിലൂടെ പ്രൊഫഷണൽ ഗാനരചയിതാവായി. ആലപ്പി സുരേഷ്, ദലീമ എന്നിവരാണ് ആദ്യഗാനങ്ങള്‍ പാടിയത്.

ചേർത്തല ജൂബിലി, വൈക്കം മാളവിക, ആറ്റിങ്ങൽ ദേശാഭിമാനി,കൊല്ലം ചൈതന്യ എന്നീ നാടകസംഘങ്ങള്‍ക്ക്  വേണ്ടിയും പാട്ടെഴുതി. ഇതുവരെ കെ.പി.എ.സി. ഒഴികെ എല്ലാ പ്രധാന നാടകസമിതികൾക്കും രാജീവ് ആലുങ്കൽ ഗാനങ്ങളെഴുതി.  എം.കെ. അർജുനൻ, കുമരകം രാജപ്പൻ ,ഫ്രാൻസിസ് വലപ്പാട്, വൈപ്പിൻ സുരേന്ദ്രൻ, കലവൂർ ബാലൻ തുടങ്ങിയ മൺമറഞ്ഞ നാടകസംഗീത പ്രതിഭകളോടൊപ്പം സഹകരിക്കാനുള്ള അവസരമുണ്ടായി. ഇതേവരെ 260 നാടകങ്ങളിലായി 1100 ഗാനങ്ങളെഴുതി.

നാടകരംഗത്തെ പുരസ്‌കാരങ്ങൾ


മുന്നൂറിലേറെ പ്രൊഷണൽ നാടകമത്സര സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. 1997-ൽ നാന ഗ്യാലപ്പ്‌പോൾ അവാർഡ്, ഇ.എം.എസ്. അവാർഡ്, 2004-ൽ  കായംകുളം സപര്യയുടെ ”ഓമൽക്കിനാവ്” എന്ന നാടകത്തിലെ ”ആശതൻ കൂടാരക്കൂട്ടിൽനിന്നും അകംനീറി ഒരു തുടർയാത്ര -ജീവിതം, നിനയ്ക്കാതെ നീളുന്ന യാത്ര…” എന്ന ഗാനത്തിന്റെ രചനയ്ക്ക് സംസ്ഥാന സർക്കാർ അവാർഡ്, 2013-ൽ ഗാനരചനാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചു. 39-ാം വയസ്സിലായിരുന്നു ഇത്.

ഓഡിയോ കാസറ്റിൻ്റെ കാലം


1997-ൽ ഓഡിയോ കാസറ്റ് രംഗത്ത് ഗാനരചനയ്ക്ക് തുടക്കം കുറിച്ചത് ജോണി സാഗരിഗയുടെ ‘അത്തം’ എന്ന ഓണപ്പാട്ട് കാസറ്റിൽ. തുടർന്ന് തരംഗണി, മാഗ്‌നാ സൗണ്ട്, ടി. സിരീസ്, ഈസ്റ്റ്‌കോസ്റ്റ് തുടങ്ങിയ ഓഡിയോ കമ്പനികൾക്കാകെ ഗാനങ്ങളെഴുതി സജീവമായി. സർഗ്ഗം മ്യൂസിക്കിനുവേണ്ടി ദേശഭക്തിഗാനങ്ങൾ  ലളിതഗാനങ്ങൾ, താരാട്ടുപാട്ടുകൾ, നാടോടി നൃത്തഗാനങ്ങൾ എന്നിവ ഒരുക്കി. അഞ്ഞൂറിലേറെവരുന്ന അത്തരം ഗാനങ്ങളാണ് കലാലയ മത്സരവേദികളിൽ സജീവമായി ഉപയോഗിച്ചുവരുന്നത്. ആകെ 250 കാസറ്റ്, സി.ഡി. എന്നിവയിലായി 2500 പാട്ടുകൾ എഴുതി.

ചലച്ചിത്ര ഗാനരംഗത്തേക്ക്

2003-ൽ ചലച്ചിത്രഗാനരചനയ്ക്കു തുടക്കം ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന മോഹൽലാൽ ചിത്രത്തിലെ എല്ലാ ഗാനങ്ങളും എഴുതിയായിരുന്നു. ആ ചിത്രത്തിലെ ”തിങ്കൾ നിലാവിൽ…, മുന്തിരിവാവേ.. ” എന്നീ ഗാനങ്ങൾ ശ്രദ്ധേയമായി. തുടർന്ന് പ്രിയദർശൻ സംവിധാനം ചെയ്ത വെട്ടം, കനകസിംഹാസനം, മല്ലുസിങ്ങ്, റോമൻസ്, ചട്ടക്കാരി, ഒരു മരുഭൂമിക്കഥ, സൗണ്ട്‌തോമ, ഹാപ്പിവെഡ്ഡിംഗ്, കുട്ടനാടൻ മാർപ്പാപ്പ, ആനക്കള്ളൻ, മരട് തുടങ്ങി 130-ൽ ഏറെ ചിത്രങ്ങളിലായി 350-ൽ ഏറെ ഗാനങ്ങൾ. 2005-ൽ കനകസിംഹാസനത്തിലെ ”പ്രിയതമേ ശകുന്തളേ”, 2011-ൽ ഒരു മരുഭൂമിക്കഥയിലെ ചെമ്പകവല്ലികളിൽ…, 2019-ൽ ആനക്കള്ളനിലെ വെട്ടംതട്ടും വട്ടക്കായൽ… എന്നീ ഗാനങ്ങൾക്ക് സംസ്ഥാന ഫിലിംക്രിട്ടിക്ക്‌ അവാർഡ് ലഭിച്ചു.

2009-ൽ ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിലെ ”ഇനിയും കൊതിയോടെ കാത്തിരിക്കാം…” എന്ന ഗാനത്തിന്റെ രചനയ്ക്ക് പ്രഥമ വയലാർ രാമവർമ്മ പുരസ്‌കാരവും ലഭിച്ചു. ആകാശവാണി, ദൂരദർശൻ രംഗത്ത് 150-ൽ ഏറെ പാട്ടുകൾ എഴുതി. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ദർശൻരാമൻ, മുരളിസിത്താര തുടങ്ങിയവരായിരുന്നു സംഗീതം.

എ. ആർ.റഹ്മാൻ്റെ ആൽബത്തിൽ

എ ആര്‍ റഹ് മാനൊപ്പം

എ ആര്‍ റഹ് മാനൊപ്പം

താജ്മഹൽ ലോഹമഹാത്ഭുത പുനർനിർണ്ണയസമിതി പട്ടികയിൽനിന്ന് ഒഴിവാക്കാൻ തുനിഞ്ഞ സാഹചര്യത്തിൽ എക്കാലത്തേയും മഹാത്ഭുതമാണ് താജ്മഹൽ എന്ന സന്ദേശം നൽകാൻ കേന്ദ്ര സർക്കാർ മുൻകൈയ്യെടുത്ത സംഗീത ഉദ്യമമായിരുന്നു ‘വൺലൗ’.

ഏ.ആർ. റഹ്‌മാൻസംഗീതസംവിധാനം ചെയ്ത ആ ആൽബത്തിലെ ഏക മലയാളഗാനം എഴുതിയത് രാജീവ് ആലുങ്കലാണ്. കെ.പി. കുമാരൻ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന ചിത്രത്തിലെ സോളമന്റെ ഉത്തമഗീതങ്ങളെ അധികരിച്ചെഴുതിയ പ്രണയഗാനം സംഗീതം ചെയ്തത് ടൈറ്റാനിക്ക് എന്ന വിഖ്യാത ചിത്രത്തിലെ സംഗീത സംവിധായകനായ ജോൺ ആൾട്ട്മാൻ ആണ്. മദർ തെരേസയുടെ വിശുദ്ധപദവി ചടങ്ങുകൾക്കുമുമ്പായി രാജീവ് ആലുങ്കലിന്റെ ‘തെരേസാമ്മ ‘എന്ന കവിത ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിൽ പ്രകാശിപ്പിച്ചു. ഒമ്പതു ലോക ഭാഷകളിലേക്ക് തെരേസാമ്മ എന്ന കവിത പരിഭാഷ ചെയ്യപ്പെട്ടു. (ആൽബേനിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ബംഗാളി, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് ).

കവിതയുടെ വഴിയിൽ

ഗാനരചനാരംഗത്ത് സജീവമായി തുടരുന്ന സമയത്തും  കവിതാരചനാ രംഗത്ത്‌ ശ്രദ്ധയൂന്നി.  മുഖ്യധാരാ മാധ്യമങ്ങളിലായി 250-ൽ ഏറെ കവിതകൾ പ്രകാശിതമായി. ‘നിലവിളിത്തെയ്യം’, ‘ഏകാകികളുടെ ഗീതം’,‘വേരുകളുടെ വേദാന്തം’ എന്നിവയാണ് പ്രകാശിതമായ കവിതാസമാഹാരങ്ങൾ.

പല്ലനയിലെ കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാനായി 2016-ൽ കേരളസർക്കാർ നിയമിച്ചു.  ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരത്തോടനുബന്ധിച്ച് ജീവിച്ചിരിക്കുന്നവരും, മൺമറഞ്ഞവരും, കഥാപാത്രങ്ങളായ 30 സ്ത്രീരത്‌നങ്ങക്കെുറിച്ച് എഴുതിയ 30 ഗാനങ്ങൾ 30 പ്രശസ്ത നർത്തകികൾ അവതരിപ്പിച്ചു. രമേശ് നാരായണനായിരുന്നു സംഗീതം.

കുടുംബം

കുടുംബം


2016-ൽ സിംഗപ്പൂരിൽ നടന്ന ദക്ഷിണേഷ്യൻ കവികളുടെ സംഗമത്തിൽ ഉൾപ്പടെ ഒട്ടേറെ സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുത്തു. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ഗാന രചനാ രംഗത്ത് സജീവമായി നിലനിൽക്കുന്ന രാജീവ്, ചേർത്തല കടക്കരപ്പള്ളി കണ്ടനാട്ട് വീട്ടിൽ പരേതരായ മാധവൻ നായരുടെയും ഇന്ദിരയുടെയും മകനാണ് .ഭാര്യ ദീപ. മക്കൾ അഭിനവ് രാജ്, ആകാശ് രാജ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top