തൃശൂര്‍> കുഴല്‍പ്പണക്കേസില്‍ നാലുനാള്‍ പരാതി മുക്കിയത് ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് ധര്‍മരാജന്റെ മൊഴി. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കവര്‍ച്ച നടന്നിട്ടും ഏഴിനാണ് പരാതി നല്‍കിയത്. നഷ്ടപ്പെട്ടത് മൂന്നരക്കോടിക്കു പകരം 25 ലക്ഷമെന്നാണ് പരാതി നല്‍കിയത്.
കവര്‍ച്ച നടന്നശേഷം മേഖലാ സെക്രട്ടറി കാശിനാഥനും ജില്ലാ ട്രഷറര്‍ സുജ്ജയസേനനും കൊടകരയില്‍ എത്തിയാണ് ധര്‍മരാജനെയും കൂട്ടാളികളെയും ബിജെപി ജില്ലാകമ്മിറ്റി ഓഫീസില്‍ എത്തിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി ഹരിയും ഉണ്ടായിരുന്നു.
സംഭവം പറഞ്ഞപ്പോള്‍ 'ഇവരെ പൂശിയാല്‍ മതി'യെന്നായിരുന്നു ഹരിയുടെ കൊലവിളി. പരാതി കൊടുത്താല്‍ കുടുങ്ങും. ഇ ശ്രീധരനും ജേക്കബും പാര്‍ടിവിടുമെന്നും ഹരി പറഞ്ഞു. പരാതി നല്‍കുന്ന കാര്യം സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണം. തെരഞ്ഞെടുപ്പു കഴിയട്ടെയെന്നും കാശിനാഥന്‍ പറഞ്ഞു.
പിന്നീട് സുജ്ജയസേനന്‍ ഉണ്ണിരാജയുടെ ( ഇയാള്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥാനാണെന്നാണ് സൂചന) അടുത്തേക്ക് കൊണ്ടുപോയി പരാതി നല്‍കുന്ന കാര്യങ്ങള്‍ അന്വേഷിച്ചു. പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്തശേഷം സുജയസേനന്‍ പ്രതി ദീപക്കിന്റ (ഇയാള്‍ ബിജെപി വെള്ളിക്കുളങ്ങര മേഖലാ ഭാരവാഹിയാണ്) വീട്ടില്‍പോയി ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഈ സമയം ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറും ഓഫീസിലുണ്ടായിരുന്നു.
പണം തന്റേതല്ലെന്ന് ധര്‍മരാജന്‍, ബിജെപി കുരുക്കില്‍
തൃശൂര്‍
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്ന് ധര്‍മരാജന്‍. ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കൊണ്ടു വന്ന പണമാണിത്. തന്റേതാണെന്ന് കോടതിയില്‍ ഹര്‍ജി നല്‍കിയത് പരപ്രേരണ മൂലമാണ്. 3.5 കോടി രൂപയുടെ രേഖകള്‍ തന്റെ പക്കലില്ല. അതിനാലാണ് കോടതിയില്‍ രേഖകള്‍ ഹാജരാ ക്കാതിരിക്കുന്നത്.
നേരത്തെ കൊടകരയില്‍ നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ തന്റെയും സുനില്‍ നായിക്കിന്റെയുമാണെന്നായിരുന്നു ധര്‍മരാജന്‍ നല്‍കിയ മൊഴി. ദില്ലിയില്‍ ബിസിനസ് ഇടപാടിനുളള തുകയാണിതെന്നായിരുന്നു അന്ന് നടത്തിയ വെളിപ്പെടുത്തല്‍. പൊലീസ് കണ്ടെടുത്ത പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട മജിസ്ട്രറ്റ് കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..