KeralaLatest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

2019-20 കാലഘട്ടത്തിലെ കണക്കിലാണ് ദേവസ്വം ഇന്റേണല്‍ ഓഡിറ്റ് വിഭാഗം 16 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്.

തൃശൂ‍ര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. വഴിപാടായി വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളുടെ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ നന്ദകുമാറിനെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണക്കില്‍പ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്.

ക്ഷേത്രത്തില്‍ നിന്ന് വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ്ണം, വെള്ളി ലോക്കറ്റുകളുടെ പണം ദിവസവും ബാങ്കില്‍ അടയ്ക്കേണ്ട ചുമതല പഞ്ചാബ് നാഷണല്‍ ബാങ്കിലെ ക്ലാര്‍ക്കായ നന്ദകുമാറിനായിരുന്നു. ഈ തുകയിലാണ് ഇയാള്‍ തിരിമറി നടത്തിയത്. 2019-20 കാലഘട്ടത്തിലെ കണക്കിലാണ് ദേവസ്വം ഇന്റേണല്‍ ഓഡിറ്റ് വിഭാഗം 16 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ 27 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.

ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പരാതിയെത്തുടന്നാണ് ടെപിള്‍ പൊലീസ് കേസ് അന്വേഷിച്ചത്. ദേവസ്വത്തില്‍ നല്‍കുന്ന രശീതിയില്‍ ഒരു തുകയും ബാങ്കില്‍ രേഖപ്പെടുത്തുമ്പോള്‍ മറ്റൊരു തുകയുമാണ് ഇയാള്‍ രേഖപ്പെടുത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ദേവസ്വത്തിന്റെ 16 ലക്ഷം രൂപ ബാങ്ക് തിരിച്ച്‌ നല്‍കുകയും ചെയ്തു.

ബാക്കി തുക നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ഗുരുവായൂരിനു പുറമെ മമ്മിയൂര്‍, പാര്‍ഥസാരഥി ക്ഷേത്രങ്ങളില്‍നിന്നും നന്ദകുമാര്‍ തുക പിരിച്ചെടുത്തു ബാങ്കില്‍ അടയ്‌ക്കാറുണ്ടെങ്കിലും സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ ഈ ക്ഷേത്രങ്ങളിലെ പിരിവ്‌ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ഈ തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നറിയാന്‍ ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങിയശേഷം വീണ്ടും ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button