16 July Friday

അതിദാരിദ്ര്യം 
ഇല്ലാതാക്കും ; സർവേക്ക്‌ മാർഗരേഖ , നോഡൽ ഓഫീസറെ നിശ്ചയിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 15, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ അതിദരിദ്രരെ കണ്ടെത്തുന്നതിന്‌ തയ്യാറാക്കിയ മാർഗരേഖ മന്ത്രിസഭ അംഗീകരിച്ചു. ആശ്രയ പദ്ധതിയുടെ പരിധിയിൽ വരുന്നതും വിട്ടുപോയവരുമായ ദരിദ്രരെ കണ്ടെത്തി അവർക്ക്‌ വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി ആവിഷ്കരിച്ച്‌ നടപ്പാക്കുകയാണ്‌ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയിൽ ഒഴിവാക്കപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള സർവേ നാലരമാസത്തിനുള്ളിൽ പൂർത്തീകരിക്കാനും തീരുമാനിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗമാണ്‌ മാർഗരേഖ തയ്യാറാക്കാൻ തീരുമാനിച്ചത്‌. അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നത്‌ എൽഡിഎഫ്‌ പ്രകടന പത്രികയിലെ മുഖ്യ വാഗ്‌ദാനമാണ്‌. തദ്ദേശവകുപ്പുവഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. സർവേ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്‌ ഗ്രാമവികസനവകുപ്പ്‌ അഡീഷണൽ കമീഷണർ സന്തോഷ്‌കുമാറിനെ നോഡൽ ഓഫീസറായി നിശ്ചയിച്ചു.

അതിതീവ്രം, തീവ്രം എന്നീ ക്ലേശഘടകങ്ങൾ പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. മാനദണ്ഡം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതല, തയ്യാറെടുപ്പ്‌ തുടങ്ങിയവ മാർഗനിർദേശത്തിനൊപ്പമുണ്ട്‌. ഭക്ഷണലഭ്യത/ പോഷകാഹാരം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ മേഖലകളിലാണ്‌ ഗുണഭോക്താക്കളെ കണ്ടെ
ത്തുന്നത്‌. അതിവാർധക്യം, ശാരീരിക– മാനസിക വെല്ലുവിളിയിൽ  ഭക്ഷണം പാകം ചെയ്യാനാകാത്ത കുടുംബം, തെരുവിലോ പൊതുഇടങ്ങളിലോ കഴിയുന്ന സ്ഥിരമായി ഭക്ഷണം കഴിക്കാനാകത്തവർ, ഭിക്ഷയെടുത്ത് കഴിക്കുന്നവർ, തീവ്ര പോഷണ ദാരിദ്ര്യമുള്ള കുട്ടികളുടെ കുടുംബം, അർബുദം, കരൾരോഗം, വൃക്കരോഗം, ഹൃദ്‌രോഗം, മനോരോഗം തുടങ്ങിയവ ബാധിച്ച്‌ കിടപ്പിലായവർ, അപകടത്തിൽ വരുമാനശേഷി നഷ്ടപ്പെട്ട വ്യക്തികളുള്ള കുടുംബം എന്നിവർക്ക്‌ മുൻഗണന നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top