ശ്രീനഗർ: ജമ്മുകശ്മീരിലെ സാംബയിൽ വൻ ആയുധ ശേഖരം (Weapons) പിടികൂടി. ഡ്രോൺ ഉപയോഗിച്ചാണ് ആയുധങ്ങൾ എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ ഒരു ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ (Terrorist) അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഡ്രോൺ ഉപയോഗിച്ച് ജമ്മുകശ്മീരിലേക്ക് ഭീകരർ ആയുധങ്ങൾ എത്തിക്കുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജമ്മുകശ്മീരിൽ എയർപോർട്ടിൽ ഭീകരർ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് വിമാനത്താവളത്തിലേക്ക് സ്ഫോടകവസ്തു വീഴ്ത്തിയെന്നാണ് സ്ഥിരീകരിച്ചത്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചതായാണ് നിഗമനം.
ഹെലിപാഡ് ഏരിയയിൽ നിന്ന് ഡ്രോണുകൾ സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ചെന്നാണ് നിഗമനം. തീവ്രത കുറഞ്ഞ സ്ഫോടനമാണ് (Drone Attack) ഉണ്ടായതെന്ന് എയർഫോഴ്സ് സ്ഥിരീകരിച്ചിരുന്നു. ജമ്മു എയർഫോഴ്സ് ബേസ് സ്റ്റേഷൻറെ മേൽക്കൂരയിലായിരുന്നു ആദ്യ സ്ഫോടനം. രണ്ടാമത്തെ സ്ഫോടനം നിലത്തായിരുന്നു. സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കെട്ടിടത്തിൻറെ മേൽക്കൂരയിൽ കേടുപാടുകൾ സംഭവിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ജമ്മു വിമാനത്താവളത്തിൽ ആക്രമണം നടത്തിയത് പാകിസ്ഥാൻ അതിർത്തി കടന്നെത്തിയ ഡ്രോണുകളാണെന്ന് സാക്ഷിമൊഴി ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ പാകിസ്ഥാൻ അതിർത്തി കടന്നെത്തിയതാണെന്ന അന്വേഷണ സംഘത്തിന്റെ അനുമാനം ശരിവയ്ക്കുന്നതായിരുന്നു സാക്ഷിമൊഴികൾ. രണ്ട് ഡ്രോണുകൾ അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് പ്രവേശിക്കുന്നത് കണ്ടെന്നാണ് സാക്ഷിമൊഴി. പുലർച്ചെയോടെയാണ് രണ്ട് ഡ്രോണുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിച്ചത്. ഇവ പിന്നീട് താവി നദിക്ക് മുകളിലൂടെ പറന്നുവെന്നും സാക്ഷി മൊഴി ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
വിമാനത്താവളം (Airport) സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ ദിശയിലേക്ക് ഡ്രോണുകൾ പറന്നതായി കണ്ടെന്ന സാക്ഷിമൊഴിയും എൻഐഎയ്ക്ക് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് ജമ്മുകശ്മീർ പൊലീസിന്റെ സഹായത്തോടെ എൻഐഎ പ്രദേശവാസികളുടെ മൊഴി ശേഖരിച്ചത്. അതേസമയം, വിമാനത്താവളത്തിൽ സ്ഫോടനത്തിന് ഉപയോഗിച്ചത് ആർഡിഎക്സാണെന്ന് തെളിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഡ്രോണുകളിൽ നിന്ന് രണ്ട് കിലോ വീതം സ്ഫോടകവസ്തു വർഷിച്ചുവെന്നാണ് സൂചന. 100 മീറ്റർ ഉയരത്തിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ വർഷിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാൽ സ്ഫോടകവസ്തുക്കൾ വർഷിച്ച ശേഷം അവ തിരികെ പറന്നുവെന്നാണ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…
android Link – https://bit.ly/3b0IeqA