കൊല്ലം > പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞുമരിച്ച കേസിൽ അമ്മ രേഷ്‌മയെ വ്യാഴാഴ്ച ജയിലിൽ ചോദ്യംചെയ്യും. അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്‌മ (22)യെ കോവിഡ് നെഗറ്റീവായതോടെയാണ് ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി ഇൻസ്‌പെക്‌ടർ ടി സതികുമാർ പറഞ്ഞു. നേരത്തെ രേഷ്‌മയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ, രേഷ്‌മയ്‌ക്ക് കോവിഡ് ആയതിനാൽ അപേക്ഷ കോടതി തള്ളുകയായിരുന്നു.
‘ഫെയ്‌സ്‌ബുക്ക് കാമുക’നൊപ്പം പോകാനാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്‌മയുടെ മൊഴി. വ്യാജ ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് വഴി കാമുകനെന്ന പേരിൽ രേഷ്‌മയുമായി ചാറ്റ് ചെയ്‌ത ആര്യ, ഗ്രീഷ്‌മ എന്നിവരുമായുള്ള രേഷ്‌മയുടെ ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷകസംഘം തേടും. രേഷ്‌മ അസ്റ്റിലായതിനെ തുടർന്ന് ചോദ്യംചെയ്യലിനു ഹാജരാകാൻ പൊലീസ് വിളിച്ചതോടെയാണ് ഇരുവരും ഇത്തിക്കരയാറ്റിൽ ചാടി മരിച്ചത്. രേഷ്‌മയുടെ ഭർത്താവ് വിഷ്‌ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്‌മ വിഷ്‌ണുവിന്റെ സഹോദരിയുടെ മകളും. ‘അനന്തു’ എന്ന വ്യാജ പ്രൊഫൈലിലൂടെ ഇവർ ഒന്നരവർഷമായി രേഷ്‌മയുമായി ചാറ്റ് ചെയ്‌തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഗ്രീഷ്മയുടെ സുഹൃത്തിന്റെയും ആര്യയുടെ ഭർതൃമാതാവിന്റെയും മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇരുവരുടെയും രഹസ്യമൊഴിയെടുക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..