03 July Saturday

ദേശീയപാതയിലെ അശാസ്ത്രീയ കാന നിര്‍മ്മാണം: പരിശോധിക്കാന്‍ എഞ്ചിനീയിറിംഗ് ടീം രൂപീകരിക്കുമെന്ന് മന്ത്രി കെ രാജന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 3, 2021

തൃശൂര്‍> മണ്ണുത്തി ദേശീയ പാതയിലെ അശാസ്ത്രീയ കാന നിര്‍മാണം പരിശോധിക്കാന്‍ എഞ്ചിനീയിറിംഗ് ടീം രൂപീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മണ്ണുത്തി ദേശീയപാതയില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, മേയര്‍ എം കെ വര്‍ഗീസ് എന്നിവരും മന്ത്രിയ്‌ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയപാതയിലെ അശാസ്ത്രീയ കാന നിര്‍മാണം മണ്ണുത്തി സെന്ററില്‍ നിരന്തരമായ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഒരു സ്‌പെഷ്യല്‍ ടീമിനെ വാട്ടര്‍ ലെവല്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്താന്‍ മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മണ്ണുത്തി മേല്‍പ്പാലത്തില്‍ നിന്ന് താഴേയ്ക്ക് വെള്ളം വീഴുന്ന പൈപ്പുകള്‍ കേടായതിനാല്‍ വെള്ളം നേരിട്ട് റോഡിലേക്ക് വിഴുന്ന അവസ്ഥയുണ്ട്. ഇതും വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാല്‍ കേടായ പൈപ്പുകള്‍ 10 ദിവസത്തിനുള്ളില്‍ നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി എന്‍ എച്ച് എ ഐയോട് നിര്‍ദ്ദേശിച്ചു.
മണ്ണുത്തി ദേശീയപാതയിലെ കാന നിര്‍മ്മാണത്തിന്റെ ആദ്യം മുതലുള്ള അശാസ്ത്രീയത പരിഹരിച്ച് വെള്ളം പൂര്‍ണമായി ഒഴുകുന്നതിന് സൗകര്യം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.ഓരോ ആഴ്ചയിലും ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.

എന്‍ എച്ച് എ ഐ, പി.ഡബ്ല്യൂഡി ഉദ്യേഗസ്ഥരും ജനപ്രതിനിധികളും മന്ത്രിയോടൊപ്പം വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങള്‍ പരിശോധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top