ന്യൂഡൽഹി
ദേശീയ സ്‌കൂൾ വിദ്യാഭ്യാസമേഖലയിൽ തിളക്കമാർന്ന പ്രകടനവുമായി കേരളം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി പുറത്തിറക്കിയ യൂണിഫൈഡ് ഡിസ്‌ട്രിക്‌റ്റ് ഇൻഫർമേഷൻ സിസ്‌റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (യുഡിഐഎസ്‌ഇ പ്ലസ് 2019–-2020 ) റിപ്പോർട്ട് വിവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ടുനിരത്തി.
കേരളത്തിൽ 93.41 ശതമാനം സ്‌കൂളുകളിൽ കംപ്യൂട്ടറും 88 ശതമാനം സ്‌കൂളുകളിൽ ഇന്റർനെറ്റുണ്ട്. 2019–-2020ൽ രാജ്യത്ത് 22 ശതമാനം സ്‌കൂളുകളിൽ മാത്രമാണ് ഇന്റർനെറ്റുള്ളത്. 62 ശതമാനം സ്‌കൂളുകളിൽ ഇപ്പോഴും കംപ്യൂട്ടറില്ല. കോവിഡ് കാലത്ത് ഡിജിറ്റൽ സംവിധാനങ്ങളെയാണ് പഠനത്തിന് ആശ്രയിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ കുറവായതിനാൽ വിദ്യാർഥികളും അധ്യാപകരും കടുത്ത പ്രതിസന്ധിയിലാണ്. എന്നാൽ, ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കി പഠനം സുഗമമാക്കുന്നതിൽ കേരളത്തിന്റേത് അഭിമാനകരമായ നേട്ടമാണ്. കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾക്ക് പുറമേ സ്‌കൂളുകളിൽ മറ്റ് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും കേരളം മുന്നിലാണ്.
സംസ്ഥാനത്ത് 96.47 ശതമാനം സ്‌കൂളുകളിലും മികച്ച ലൈബ്രറിയുണ്ട്. 99.62 ശതമാനം സ്‌കൂൾ പരിസരങ്ങളിലും കുടിവെള്ളവും 16,665 സ്‌കൂളിൽ 16,526 എണ്ണത്തിലും വൈദ്യുതിയുമുണ്ട്. സ്‌കൂളുകളിൽ ടോയ്‌ലെറ്റ് സൗകര്യങ്ങൾ, കൈകൾ ശുചിയാക്കാനുള്ള സംവിധാനം തുടങ്ങിയവയുമുണ്ട്. കേരളത്തിൽ പ്രീപ്രൈമറി മുതൽ 12–-ാം ക്ലാസ് വരെ 64,64,071 വിദ്യാർഥികൾ പഠിക്കുന്നു. 17,25,686 വിദ്യാർഥികൾ സർക്കാർ സ്‌കൂളുകളിലും 27,40,593 വിദ്യാർഥികൾ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിലും 18,21,731 വിദ്യാർഥികൾ അംഗീകൃത അൺഎയ്‌ഡഡ് സ്‌കൂളുകളിലും 1,76,061 വിദ്യാർഥികൾ മറ്റ് സ്‌കൂളുകളിലുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..