27 June Sunday

കോവിഡ് കാലത്തുപോലും കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കുന്നു; മോഡിയുടേത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021

തിരുവനന്തപുരം> ഇന്ദിര ഗാന്ധി പ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കിയെങ്കില്‍ നരേന്ദ്ര മോഡിയുടേത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 46--ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ വിവിധ കോണില്‍നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. കര്‍ഷകരും വിദ്യാര്‍ഥികളും യുവാക്കളും ട്രേഡ് യൂണിയനുകളുമെല്ലാം ഈ നയത്തിനെതിരെ പ്രക്ഷോഭത്തിലാണ്.

കോവിഡ് കാലത്തുപോലും കോര്‍പറേറ്റുകളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. സര്‍ക്കാരിനെതിരായ പ്രതിഷേധവും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നവും മറികടക്കാനാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമ സംവിധാനത്തെ നോക്കുകുത്തിയാക്കി, പ്രതിഷേധിച്ചവരെയെല്ലാം തടവറയിലാക്കുകയായിരുന്നു അന്ന്. പൗരാവകാശങ്ങളുടെ നഗ്‌ന ലംഘനമാണ് കേരളത്തിലും അരങ്ങേറിയത്. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന മുദ്രാവാക്യം അതിനെതിരെ ഉയര്‍ന്നതാണ്. അന്നത്തെ അടിയന്തരാവസ്ഥയ്ക്കു സമാനമായ സ്ഥിതിയാണ് മോഡി സര്‍ക്കാരും സൃഷ്ടിച്ചിട്ടുള്ളത്. അതിനെതിരായ പ്രക്ഷോഭങ്ങളും പ്രതികരണങ്ങളും ഉയരുന്നുണ്ട്.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കാണിച്ച ജാഗ്രത ഇതിന്റെ ഭാഗമായാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഉയരുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top