തിരുവനന്തപുരം > ടിപിആര്‍ 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങള്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് മുമ്പുള്ളതിന് സമാനമായ രീതിയില്‍ ക്രമീകരിക്കാമെന്ന് ബോര്‍ഡ് നിര്‍ദേശം നല്‍കി. ഒരേ സമയം 15 പേരില്‍ കൂടുതല്‍ ദര്‍ശനത്തിനായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല. അന്നദാനം അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.
പൂജാ സമയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ പാടില്ല. ദര്‍ശനത്തിനെത്തുന്നവര്‍ മാസ്‌ക് ധരിച്ചിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ശ്രീകോവിലില്‍ നിന്നു ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ബലിതര്‍പ്പണ ചടങ്ങുകള്‍ സാമൂഹിക അകലം പാലിച്ച് നടത്താം. സപ്താഹം, നവാഹം എന്നിവയ്ക്കും അനുമതിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..