തിരുവനന്തപുരം > സംസ്ഥാനത്ത് ജൂണ്‍ 17 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വ്വീസുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ 50% സര്‍വീസും നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ) പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ എന്ന നിലയില്‍ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സര്‍വ്വീസ് നടത്തുക. യാത്രാക്കാര്‍ കൂടുതലുള്ള തിങ്കല്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ ഒഴികെ സര്‍വ്വീസ് നടത്തുകയില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ പുനരാരംഭിക്കും.
ഇതോടൊപ്പം ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ ഓരോ സ്റ്റേഷനുകളിലും അന്‍പതുശതമാനം ഷെഡ്യൂളുകള്‍ വീതം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..