കോഴിക്കോട്> മലബാറിന്റെ കച്ചവടവഴിയിലെ ചരിത്ര കേന്ദ്രമായ വലിയങ്ങാടിയിലെ തൊഴിലാളികൾക്ക് ഇനി വെയിലും മഴയും ഏൽക്കാതെ പണിയെടുക്കാം. അലൂമിനിയം ഷീറ്റുകൊണ്ടുള്ള മേലാപ്പിന്റെ പണി പൂർത്തിയായി. 388 മീറ്റർ ദൂരത്തിലാണ് കോർപറേഷൻ നേതൃത്വത്തിൽ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി മേലാപ്പ് പണിതത്. മഴവെള്ളം താഴോട്ട് ഒഴുക്കാനുള്ള പൈപ്പ് ഇടൽ പ്രവൃത്തി മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇത് രണ്ടാഴ്‌ചക്കകം പൂർത്തിയാകും.
ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്ന അട്ടിമറി തൊഴിലാളികളാണ് വലിയങ്ങാടിയിൽ കഠിന വെയിൽ കൊണ്ട് ചുമട് ഇറക്കേണ്ടത്. താൽക്കാലികമായി വ്യാപാരികളും തൊഴിലാളികളും ചേർന്ന് ഷീറ്റിട്ടിരുന്നെങ്കിലും മഴകൊണ്ട് നാശമായി. പിന്നീടാണ് സ്ഥിര മേലാപ്പിനായി കോർപറേഷനോട് ആവശ്യമുന്നയിച്ചത്. ഒട്ടും കാലതാമസം കൂടാതെ വിവിധ ബജറ്റുകളിൽ ഇതിനായി പണം മാറ്റിവെച്ചാണ് കോർപറേഷൻ പ്രവൃത്തി നടത്തിയത്.
രണ്ട് ഘട്ടങ്ങളിലായി 2.75 കോടി രൂപയാണ് ചെലവിട്ടത്. 2019 സെപ്‌തംബറിൽ 105 മീറ്ററിൽ ആദ്യഘട്ട പ്രവൃത്തി തുടങ്ങി. 283 മീറ്ററിന്റെ രണ്ടാം ഘട്ടം കഴിഞ്ഞ ആഗസ്‌തിലാണ് ആരംഭിച്ചത്. തീരുമാനിച്ചതിലും വേഗം ഒരു വർഷത്തിനകം പ്രവൃത്തി പൂർത്തീകരിച്ചു. അഞ്ചര മീറ്റർ ഉയരത്തിൽ മൊത്തം 42 തൂണുകളാണുള്ളത്. മഴ വെള്ളം ഓടയിലേക്ക് ഇറക്കാനായി ഓരോ തൂണുകളിലും പൈപ്പ് ഘടിപ്പിക്കുന്നുണ്ട്. ചെറൂട്ടി റോഡ് ഭാഗത്തേക്ക് 100 മീറ്റർ ദൂരത്തിൽ കൂടി മേലാപ്പ് ഒരുക്കാൻ ആലോചനയുണ്ട്. അടുത്ത ഘട്ടത്തിലായി നടപ്പാക്കിയേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..