13 June Sunday

മെഡിക്കല്‍ കോളേജില്‍ കോവിഡിതര ചികിത്സകള്‍ മുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡിതര ചികിത്സകള്‍ മുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആശുപത്രി അധികൃതര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തേ നിശ്ചയിച്ചതും അടിയന്തരമായി ചികിത്സ വേണ്ടാത്തതുമായ ശസ്ത്രക്രിയകള്‍ ഒഴികെ മറ്റെല്ലാ തരം ചികിത്സകളും കൃത്യമായി നടക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അറിയിച്ചു. കോവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സ മുടങ്ങിയെന്ന വാര്‍ത്ത പൂര്‍ണമായും തെറ്റിദ്ധാരണാജനകമാണ്. ഇത്തരം  വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി മനസിലാക്കാതെ രോഗികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സ മുടക്കരുതെന്നും അദ്ദേഹം അറിയിച്ചു.

ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദയസംബന്ധമായ ചികിത്സകള്‍ക്കും കാന്‍സര്‍ ചികിത്സ, പക്ഷാഘാതം, അസ്ഥിരോഗവിഭാഗത്തിലെ ചികിത്സകള്‍ തുടങ്ങിയവയ്ക്കും ഒരു മുടക്കവും വന്നിട്ടില്ല. അത്യാഹിതവിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഒപികളും കോവിഡിന്റെ സാഹചര്യത്തില്‍ നിയന്ത്രിതമായെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒപിയിലെത്താന്‍ കഴിയാത്തവര്‍ ഓണ്‍ലൈന്‍ ചികിത്സാസംവിധാനമായ ഇ സഞ്ജീവനിയെയും ആശ്രയിക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top