10 June Thursday

500 ഗ്രാം തൂക്കവുമായി പിറന്ന നവജാതശിശു മൂന്നുമാസങ്ങള്‍ക്കുശേഷം ജീവിതത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021

കൊച്ചി > കളമശ്ശേരി ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും മൂന്നു മാസത്തെ ചികിത്സക്ക് ശേഷം  ശേഷം  500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു ജീവിതത്തിലേക്ക്. കൂനമ്മാവ് സ്വദേശികളായ രേഷ്മ ജോണ്‍സന്‍ - ഡാല്‍ സേവിയര്‍ ദമ്പതികള്‍ക്കാണ് ഇരുപത്തിയേഴാം ആഴ്ചയില്‍ 500 ഗ്രാം മാത്രം ഭാരമുള്ള കുട്ടി പിറന്നത് . രക്തസമ്മര്‍ദ്ദം  കൂടിയതിനെ തുടര്‍ന്നാണ് ഇരുപത്തിയേഴാം ആഴ്ചയില്‍ രേഷ്മ കുഞ്ഞിന് ജന്മം നല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ നിന്നും കളമശ്ശേരി ഗവ . മെഡിക്കല്‍ കോളജില്‍ എത്തിച്ച നവജാത ശിശു ആശുപത്രി വിട്ടത് 1 .5  കിലോ തൂക്കവുമായാണ്.

പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജിനെ മാറ്റിയപ്പോള്‍ ഗുരുതരാവസ്ഥയില്‍  ആയിരുന്ന കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയുമായിരുന്നില്ല. ശിശുരോഗവിഭാഗം മേധാവി ഡോ.ഷിജി ജേക്കബ്, എന്‍ഐസിയു ഇന്‍ ചാര്‍ജ് ഡോ.സിന്ധു സ്റ്റീഫന്‍, മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥി ഡോ. ലക്ഷ്മി തുടങ്ങിയ ഡോക്ടര്‍മാരുടെയും  എന്‍ഐസിയു ഹെഡ് നേഴ്‌സ് ഫ്ളെക്സി , നേഴ്‌സുമാരായ ധന്യ , ജിബി, മിനു അനീഷ തുടങ്ങിയ  നഴ്സുമാരുടെയും സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത് . ചികിത്സ പൂര്‍ണമായും സൗജന്യമായിരുന്നു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് 3  ആഴ്ച കൃത്രിമ ശ്വസന സഹായിയും  2 ആഴ്ച ഓക്‌സിജനും നല്‍കേണ്ടി വന്നു . വിളര്‍ച്ച നേരിട്ട കുഞ്ഞിന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തുകയും കുടലിനും വൃക്കയ്ക്കും  അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ച പേരെന്ററല്‍ പോഷകാഹാരമാണ്  നല്‍കിയതെന്ന് ഡോ.സിന്ധു സ്റ്റീഫന്‍ പറഞ്ഞു.

ഫോട്ടോ ക്യാപ്ഷന്‍ : കളമശ്ശേരി ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും മൂന്നു മാസത്തെ ചികിത്സക്ക് ശേഷം  ശേഷം  500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശുവിനോടും അമ്മയോടുമൊപ്പം  എന്‍ഐസിയു ഇന്‍ ചാര്‍ജ് ഡോ.സിന്ധു സ്റ്റീഫന്‍, നേഴ്‌സുമാരായ ജിബി , മിനു എന്നിവര്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top