
പത്തനംതിട്ട: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കുത്തിവച്ച മരുന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോക്ടറില്‍ കുത്തിവച്ചു. പ്രമേഹം അടക്കമുള്ള ശാരീരിക പ്രയാസങ്ങളുള്ള ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയിട്ട് 3 ദിവസമായതേയുള്ളു. മരുന്നു കുത്തിവയ്ക്കാന്‍ ഫലപ്രദമായ സമയമാണിത്. ആന്റി സാര്‍സ് കോവ് – 2 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആന്റിബോഡി മരുന്ന് സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
Read Also: ദേവസ്വം ബോർഡിൻറെ സങ്കടകരമായ അവസ്ഥയെ കുറിച്ച് അധികൃതർ: ഒന്നും കിട്ടിയില്ലെന്നു പരാതി
ഒരു ഡോസ് മരുന്നിന് 59,750 രൂപയാണ് വില. 1.10 ലക്ഷം രൂപ മുടക്കിയാണ് 2 ഡോസ് അടങ്ങുന്ന കുപ്പി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കോവിഡ് മൂലം ശരീരത്തില്‍ സ്വാഭാവികമായ ആന്റി ബോഡി ഉല്‍പാദിപ്പിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഈ മരുന്ന് ആന്റി ബോഡി സൃഷ്ടിച്ച് കോവിഡ് വൈറസുകളെ നേരിടും. ഇതുമൂലം വൈറസുകള്‍ ശരീരത്തില്‍ പെരുകുന്നത് പൂര്‍ണമായും തടയപ്പെടും. കോവിഡ് പോസിറ്റീവായി ആദ്യ 72 മണിക്കൂറിലാണ് മരുന്നു കൂടുതല്‍ ഫലപ്രദം. ശരീരത്തില്‍ വൈറസ് നെഗറ്റീവായ ശേഷം കുത്തിവയ്ക്കുന്നതു കൊണ്ട് കാര്യമായ ഗുണമില്ല.
പ്രമേഹ രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, കീമോതെറപ്പി ചെയ്യുന്നവര്‍ തുടങ്ങിയവരില്‍ നടത്തിയ പരീക്ഷണത്തില്‍ കോവിഡ് വൈറസുകള്‍ വ്യാപനം 70% തടയപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറിൽ കുത്തിവെച്ച മരുന്ന് ഫലം കണ്ടു തുടങ്ങിയെന്നു ചികിത്സയ്ക്കു നേതൃത്വം നല്‍കുന്ന ഡോ.അരുണ്‍ ജൂഡ് അല്‍ഫോന്‍സ് മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു. അവശേഷിക്കുന്ന രണ്ടാമത്തെ ഡോസ് സര്‍ക്കാര്‍ മേഖലയില്‍ തന്നെയുള്ള ഫാര്‍മസിസ്റ്റില്‍ കുത്തിവയ്ക്കും.
Post Your Comments