
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിനെ ഏറെ വിവാദത്തിലാക്കിയ ഒന്നായിരുന്നു സ്വര്‍ണക്കടത്ത് കേസും പ്രതി സ്വപ്‌നയും. പല മന്ത്രിമാരുടേയും പേരുകള്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന എം ശിവശങ്കരന്‍ ഐ.എ.എസിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ളതിനെ തുടര്‍ന്ന് ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് ശിവശങ്കരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പാര്‍ട്ടി സംശയ നിഴലിലായതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും എന്ന ഭയം ഉണ്ടായിരുന്നുവെങ്കിലും വിവാദങ്ങളെല്ലാം അതിജീവിച്ച് പിണറായി വിജയന്‍ തന്നെ വീണ്ടും കേരളാ മുഖ്യമന്ത്രിയായി. ഇതിനിടെ എം.ശിവശങ്കരന്റെ സസ്പെന്‍ഷന്‍ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കുകയാണ് . ഈ സാഹചര്യത്തില്‍ അദ്ദേഹം വീണ്ടും സര്‍വീസിലേക്ക് എത്തുമോ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
ശിവശങ്കരന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹം നിയമിതനായില്ലെങ്കിലും മറ്റൊരു പോസ്റ്റ് ലഭിക്കുമോ എന്നാണ് അറിയേണ്ടത്. അല്ലെങ്കില്‍ സസ്പെന്‍ഷന്‍ നീട്ടാന്‍ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടി വരും.
ശിവശങ്കരന്റെ കാര്യത്തില്‍ തുടര്‍ നടപടി എന്തു വേണമെന്ന കാര്യത്തില്‍ പൊതുഭരണവകുപ്പ് സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. പുത്തരിയില്‍ കല്ലുകടി വേണ്ട എന്നാണ് തീരുമാനമെങ്കില്‍ ശിവശങ്കരന്‍ പുറത്തു തന്നെയാകും നില്‍ക്കുക. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ഓഫിസില്‍ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് എം.ശിവശങ്കറിന്റെ സസ്പെന്‍ഷനിലേക്കു നയിച്ചത്. തുടക്കത്തില്‍ മുഖ്യമന്ത്രി ശിവശങ്കരനെ കൈവിട്ടില്ലെങ്കിലും തെളിവുകള്‍ പുറത്തുവന്നതോടെയും സ്വപ്നയെ നിയമിച്ചതും അടക്കമുള്ള വിവാദങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ മുഖ്യമന്ത്രിയും കൈവിടുകയാണ് ഉണ്ടായത്.
Post Your Comments