
മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ തുടർ നടപടികൾക്കായി വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്താൻ സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. വിദഗ്‌ധ സമിതിയെ നിയമിക്കുക എന്ന അപ്രായോഗികമായ കാര്യമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും മുസ്ലീം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും മലപ്പുറത്ത് പറഞ്ഞു.
‘സച്ചാർ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കോടതി വിധിയോടെ പാലോളി കമ്മീഷൻ റിപ്പോർട്ട് അസാധുവായി. മറ്റ് വിഭാഗങ്ങളിലെ അർഹരായ പിന്നോക്കാകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് മുസ്ലീം ലീഗ് എതിരല്ല. എന്നാൽ അതിനെ സച്ചാർ കമ്മീഷനുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ന്യൂനപക്ഷ സ്കോളർഷിപ്പ് പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറാവണം. ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ച സർവ്വകക്ഷി യോഗത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം നീട്ടിക്കൊണ്ടു പോകുന്നതിൽ വലിയ ആശങ്കയുണ്ട്’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also: ബലൂചിസ്ഥാനെ ലക്ഷ്യംവെച്ച് താലിബാന്‍ ഭീകരര്‍
അതേസമയം കോടതി വിധിയോടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ‘സച്ചാർ കമ്മിറ്റി റിപ്പോർട്ട് തന്നെ നടപ്പാക്കാനാവാത്ത സ്ഥിതി വന്നിരിക്കുന്നു. തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല,- അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments