മലപ്പുറം > അമ്മ എഴുതിയ കഥ ഹ്രസ്വചിത്രമായപ്പോൾ അഭിനയിക്കാൻ അവസരം ലഭിച്ചത് മകൾക്ക്. കഥ അവിടെ തീർന്നില്ല, ഒറ്റ ചിത്രത്തിലെ അഭിനയ മികവിന് മകൾക്ക് ലഭിച്ചത് ആറ് പുരസ്‌കാരങ്ങൾ. വൈദ്യരങ്ങാടി പാലശേരി നിർമാല്യം വീട് ഈ ലോക്‌ഡൗൺ കാലത്തും പുരസ്‌കാര നിറവിലാണ്.
വണ്ടൂർ സഹ്യ കോളേജിൽ അധ്യാപികയായ മഞ്‌ജു ആർ നായർ എഴുതിയ കഥയാണ് പേരാമ്പ്ര സ്വദേശി ബ്രിജേഷ് പ്രതാപ് ഹ്രസ്വചിത്രമാക്കിയത്. മകൾ മാളവികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മുമ്പ് സംഗീത ആൽബങ്ങളിൽ അഭിനയിച്ച കരുത്തുമായാണ് വണ്ടൂർ നടുവത്ത്സൈനിക് സ്‌കൂളിലെ ഏഴാംക്ലാസുകാരി ഇതിൽ വേഷമിട്ടത്. യക്ഷിയാകാൻ കൊതിക്കുന്ന പെൺകുട്ടിയുടെ മാനസിക വിഭ്രാന്തികളെ തന്മയത്വത്തോടെ അവതരിപ്പിച്ച മാളവികയെ തേടി ഇതുവരെ എത്തിയത് ആറ് പുരസ്‌കാരങ്ങൾ.
ബംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, മൈൽസ്റ്റോൺ ക്രിയേഷൻസ് ഷോർട്ട് ഫിലിം അവാർഡ്, കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, സിനിമാറ്റിക് ഇന്റര്‍നാഷണൽ ഫിലിം അവാർഡ്, ശംഖനാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് എന്നിവയാണ് മാളവികയ്ക്ക് ലഭിച്ചത്. മികച്ച സിനിമ, സംവിധാനം, കഥ, തിരക്കഥ, ക്യാമറ എന്നിങ്ങനെ ഇരുപത്തിയഞ്ചോളം അവാർഡുകൾ ‘യക്ഷി' ഇതിനകം നേടി.
സിനിമാതാരം രമാദേവി, അഭിരാം, പി ഗിരീഷ്, നന്ദന തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. പ്രമോദ് ബാബു ക്യാമറയും രാഗേഷ് റാം എഡിറ്റിങ്ങും സായ് ബാലൻ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..