01 June Tuesday

പ്രവാസി വാക്സിനേഷന്‍: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021

ന്യൂഡല്‍ഹി> പ്രവാസികളുടെ വാക്സിനേഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  കേന്ദ്രസര്‍ക്കാരിന്  ഡല്‍ഹി  ഹൈക്കോടതി  നിര്‍ദേശം.  പ്രവാസികളുടെ വാക്സിനേഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍   നല്‍കിയ  പൊതുതാല്‍പര്യ ഹര്‍ജിയിലാണ്  ഹൈക്കോടതി  നിര്‍ദേശം.   

യാത്ര നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍ക്കും, സ്റ്റുഡന്റ് വിസയില്‍ പഠനാവ ശ്യത്തിന് വിദേശത്ത് പോകുന്ന  വിദ്യാര്‍ത്ഥികള്‍ക്കും  കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളില്‍ സാധുത ലഭിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുക, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യന്‍ നിര്‍മ്മിത കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ പൂര്‍ണ്ണമായ പേര് 'ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനക്ക' എന്ന് രേഖപ്പെടുത്താന്‍ നടപടിയെടുക്കുക ,ഇന്ത്യന്‍ നിര്‍മ്മിത കോവാക്‌സിന് ലോക ആരോഗ്യ സംഘടനയുടേയും, മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക , നിലവില്‍  കോവിഷീല്‍ഡ് വാക്‌സിന്‍  സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകള്‍ ഇടയിലുള്ള സമയപരിധി 84 ദിവസം ആയതിനാല്‍  ഈ നിബന്ധന  പ്രവാസികളുടെ വിഷയത്തില്‍ പരമാവധി കുറയ്ക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളില്‍  നടപടി  എടുക്കാനാണ് ഡല്‍ഹി  ഹൈക്കോടതി നിര്‍ദേശം.

വാക്‌സിനേഷനില്‍ മുന്‍ഗണന ആവശ്യപ്പെട്ടുകൊണ്ട്, പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ ഈ മേഖലയില്‍  ഇപ്പോഴും  പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഡല്‍ഹി  ഹൈക്കോടതി ചീഫ്  ജസ്റ്റിസ്  ഡി എന്‍  പട്ടേല്‍, ജസ്റ്റിസ്  ജ്യോതി സിംഗ്  എന്നിവരടങ്ങിയ ഡിവിഷന്‍  ബെഞ്ചിന്റെതാണ്  വിധി. പ്രവാസി  ലീഗല്‍ സെല്‍  ഗ്ലോബല്‍ പ്രസിഡന്റ്  അഡ്വ. ജോസ്  എബ്രഹാമാണ്  ലീഗല്‍  സെല്ലിനുവേണ്ടി  ഹര്‍ജി നല്‍കിയത്. അഡ്വ  ശ്രീ വിഘ്നേശ്, അഡ്വ. റോബിന്‍  രാജു, അഡ്വ. ദീപ  ജോസഫ്  എന്നിവരും  ഹര്‍ജിക്കാര്‍ക്ക്  വേണ്ടി  ഹൈകോടതിയില്‍ ഹാജരായി.ഇന്നത്തെ കോടതി വിധി പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണെന്നും ഇതുവഴി പ്രവാസികളുടെ വാക്‌സിനേഷന്‍ പ്രശ്നങ്ങള്‍  പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി പ്രവാസി   ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവും, കുവൈറ്റ് കണ്‍ട്രി ഹെഡുമായ ബാബു ഫ്രാന്‍സീസ് ,ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ എന്നിവര്‍ പ്രസ്താവനയില്‍
അറിയിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top