25 May Tuesday
ഇന്ന്‌ 54 –-ാം വാർഷികം

നക്‌സൽബാരി വഴിതെറ്റിയ സമരം; ബംഗാളിൽ ഇടതിന്‌ ഭാവി ; സി ഗണേഷ്‌ ബപ്പാദിത്യയുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 25, 2021

ബപ്പാദിത്യ പോൾ / സി ഗണേഷ്‌


തിരുവനന്തപുരം
കർഷക സമരമായിരുന്ന നക്‌സൽബാരി പ്രക്ഷോഭം പിന്നീട്‌ വഴിതെറ്റിയെന്ന്‌ നക്‌സലൈറ്റ്‌ നേതാവായിരുന്ന കനുസന്യാലിന്റെ ആത്മകഥ തയ്യാറാക്കിയ ബപ്പാദിത്യ പോൾ. കനത്ത തോൽവിയേറ്റതുകൊണ്ട്‌ ബംഗാളിൽ ഇടതുപക്ഷം ഇല്ലാതാകില്ല.  ജനങ്ങളിൽ ഇപ്പോഴും സ്വാധീനമുള്ള ശബ്‌ദമാണത്.

കഥാകൃത്തും മലയാളം സർവകലാശാല അധ്യാപകനുമായ  സി ഗണേഷ്‌ ബപ്പാദിത്യയുമായി നടത്തിയ അഭിമുഖത്തിലാണ്‌ ബംഗാളിലെ സ്ഥിതി വ്യക്തമാക്കുന്നത്‌. നക്‌സൽ ബാരി പ്രസ്ഥാനത്തിന്റെ 54ാം വാർഷികത്തോട്‌ അനുബന്ധിച്ചായിരുന്നു അഭിമുഖം. 1967  ലാണ്‌ ബംഗാളിലെ നക്‌സൽബാരി എന്ന ഗ്രാമത്തിൽ കാർഷക സമരം പൊട്ടിപുറപ്പെടുന്നത്‌. മെയ്‌ 25ന്‌ ആ പ്രക്ഷോഭത്തിൽ 9 സ്‌ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടു. ഇതാണ്‌ നക്‌സൽബാരി പ്രസ്ഥാനത്തിന്റെ ഉദയത്തിലേക്ക്‌ നയിച്ചതെന്ന്‌ ചരിത്രകാരന്മാർ പറയുന്നു.  ഗണേഷിന്റെ അടുത്ത നോവൽ ബംഗാളിനെക്കുറിച്ചാണ്‌.

അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ :
നക്‌സൽബാരി ബംഗാൾ ജനതയ്‌ക്ക്‌ കോരിത്തരിപ്പിക്കുന്ന രാഷ്ട്രീയ ഓർമയാണ്. തേയില പ്ലാന്റേഷനിലെ കർഷകത്തൊഴിലാളികളുടെ പോരാട്ടമായിരുന്നു അത്‌, ലഹളയല്ല.  കൃത്യമായ ഫലമോ സമൂഹത്തിൽ ഘടനാപരമായ  മാറ്റമോ ഉണ്ടാക്കാനാകാതെ അവസാനിച്ച പോരാട്ടം. എന്നാൽ നീതിക്കുവേണ്ടിയുള്ള അടിസ്ഥാന പ്രത്യയശാസ്‌ത്രത്തിൽ നിന്നുകൊണ്ട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരവും രീതിശാസ്‌ത്രവും അത് പറഞ്ഞു തരാൻ ശ്രമിച്ചു. സിലിഗുഡിയിലെ കനുസന്യാലിന്റെ വീട്ടിൽ 121 തവണ പോയാണ്‌ ആത്മകഥ ‘ദി ഫസ്‌റ്റ്‌ നക്‌സൽ’ തയ്യാറാക്കിയത്‌.

നക്‌സൽബാരിയുടെ ചരിത്രം എഴുതണമെന്ന് തോന്നിയതും അങ്ങനെയാണ്. ആദ്യമൊക്കെ കനുസന്യാൽ വിസമ്മതിച്ചു. പുസ്‌തകം ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹം ആത്മഹത്യ ചെയ്‌തു. പ്രത്യയശാസ്‌ത്രപരമായ സത്യസന്ധതയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. പരിമിതികളെക്കുറിച്ചുള്ള ബോധ്യവും. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തിൽ ഒരു ചാലകശക്തിയാകാൻ ഇടതുപക്ഷത്തിനാകുമെന്ന് ബംഗാൾ ജനതയ്‌ക്ക്‌ അറിയാം.

ഇടതുപ്രസ്ഥാനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നത് ജനാധിപത്യത്തെ അടുത്തറിയാൻ സഹായിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവപ്പിന് ഇനിയും സ്ഥാനമുണ്ട്‌. തൃണമൂൽ വീണ്ടും അധികാരത്തിൽ വന്നത്  ബംഗാളി ഉപദേശീയതയും  മുസ്ലിം സമുദായ ഏകപക്ഷീയ പിന്തുണ കൊണ്ടുമാണ്‌.

പക്ഷെ, തൃണമൂലിന്റെ 48ശതമാനം വോട്ടിങ്ങിനെതിരെ  ബിജെപി നേടിയത് വ്യക്തമായ 38 ശതമാനമാണ്. ഇത് ബിജെപി മതധ്രുവീകരണം നടപ്പിലാക്കുന്നതിൽ വിജയപാതയിലാണെന്നാണ് കാണിക്കുന്നത്. ഈ "ധ്രുവീകരണപദ്ധതി' എങ്ങനെ മുന്നോട്ടു പോകും എന്ന് കണ്ടറിയണം.  കൊൽക്കത്തയിലെ മാധ്യമപ്രവർത്തകനാണ്‌ ബപ്പാദിത്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top