12 May Wednesday

യാത്രക്കാര്‍ക്ക് സൗദിയില്‍ ഹോട്ടല്‍ ക്വാറന്റയ്ന്‍ നിര്‍ബന്ധമാക്കി

അനസ് യാസിന്‍Updated: Wednesday May 12, 2021

മനാമ> നിരോധിത രാജ്യങ്ങളില്‍ നിന്നല്ലാത്ത എല്ലാ യാത്രക്കാര്‍ക്കും മെയ് 20 മുതല്‍ സൗദിയില്‍ ക്വാറന്റയ്ന്‍ നിര്‍ബന്ധമാക്കി. സൗദിയില്‍ എത്തുന്ന യാത്രക്കാര്‍ സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ ക്വാറന്റയ്നില്‍ പോകണം. കൂടാതെ യാത്രക്കാര്‍ക്ക് കൊറോണവൈറസ് ചികിത്സ വഹിക്കാന്‍ കഴിയുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടായിരിക്കണം.

സൗദി പൗരന്മാര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, അവരുടെ വീട്ടുജോലിക്കാര്‍, ഔദ്യോഗിക പ്രതിനിധികള്‍, നയതന്ത്ര വിസ കൈവശമുള്ളവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റയ്നില്‍ നിന്നും ഒഴിവാക്കി.

 എയര്‍ലൈന്‍സ്, കപ്പല്‍ ജീവനക്കാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, തുറമുഖങ്ങളിലെ അവരുടെ സഹായികള്‍, ആരോഗ്യ വിതരണ ശൃംഖലയുമായി ബന്ധമുള്ളവര്‍ എന്നിവരും ഒഴിവാക്കിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കുത്തിവയ്പ് എടുത്തവര്‍ ഒഴികെ ഈ വിഭാഗങ്ങളില്‍ പെടുന്ന എല്ലാവരും ഗാര്‍ഹിക ക്വാറന്റയ്ന് വിധേയമാകണം.

സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം 17ന് പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊറോണ വൈറസ്  നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയടക്കം 20 രാജ്യങ്ങളുമായുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. നിലവില്‍ ഇന്ത്യക്കാര്‍ ബഹ്റൈനിലും മാലിദ്വീപിലും 14 ദിവസം ക്വാറന്റയ്നില്‍ കഴിഞ്ഞാണ് സൗദിയിലേക്ക് പോകുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top