Latest NewsNewsIndia

കോവിഡ് ബാധിച്ച് ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ലൈംഗികാതിക്രമത്തിന് ഇരയായി

സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

പാട്ന: കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ആശുപത്രിയില്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് യുവതി. ബിഹാറിലെ മൂന്ന് ആശുപത്രികള്‍ക്കെതിരെയാണ് യുവതി സോഷ്യല്‍ മീഡിയയിലൂടെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ആശുപത്രി വാര്‍ഡില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നും 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ യുവതി ആരോപിക്കുന്നു.

Read Also : ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വിവാഹശേഷം വരനും വധുവിനും നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകാം; പുതിയ വ്യവസ്ഥകളിങ്ങനെ

ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് തന്റെ ഭര്‍ത്താവ് മരിക്കാന്‍ കാരണമെന്നും, മണ്ണും ചെളിയും നിറഞ്ഞ കിടക്കവിരിയിലാണ് അദ്ദേഹത്തെ കിടത്തിയതെന്നും യുവതി ആരോപിക്കുന്നു. റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ ജീവനക്കാരുടെ അശ്രദ്ധകാരണം പകുതിയോളം പാഴായെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.

‘താനും ഭര്‍ത്താവും നോയിഡയിലാണ് താമസിച്ചിരുന്നത്. ഹോളി ആഘോഷത്തിനായാണ് ബിഹാറിലെത്തിയത്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതാം തീയതിയാണ് ഭര്‍ത്താവിന് സുഖമില്ലാതായത്. രണ്ട് തവണ കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ആര്‍ടിപിസിആര്‍ പരിശോധനഫലം കാത്തിരിക്കുന്നതിനിടെയാണ് നോയിഡയിലെ ഒരു ഡോക്ടര്‍ സിടി സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. സ്‌കാന്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ 60 ശതമാനം അണുബാധയുണ്ടായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെയും എന്റെ അമ്മയെയും ഭഗല്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് ഐസിയുവിലേക്ക് മാറ്റി’ .

‘ അവിടെ ഒരുപാട് വീഴ്ചകളുണ്ടായി. ഡോക്ടര്‍മാര്‍ നിമിഷങ്ങള്‍ക്കകം രോഗികളുടെ അടുത്തുനിന്ന് പോകുന്നു. മര്യാദയ്ക്ക് പരിശോധിക്കുന്നില്ല. മറ്റു ജീവനക്കാരെ കാണാന്‍ പോലും സാധിച്ചില്ല. അവര്‍ രോഗികള്‍ക്ക് മരുന്ന് നല്‍കാനും തയ്യാറായില്ല. ദിവസങ്ങള്‍ക്ക് ശേഷം അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലായി.സംസാരിക്കാന്‍ പോലും കഴിയാതായി. അദ്ദേഹം വെള്ളത്തിന് വേണ്ടി ആംഗ്യത്തില്‍ ചോദിച്ചിട്ടും ആരും നല്‍കിയില്ല ‘.

‘ജ്യോതികുമാര്‍ എന്ന പേരിലുള്ള ഒരു അറ്റന്‍ഡറും അവിടെയുണ്ടായിരുന്നു. സഹായിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. വൃത്തിയുള്ള കിടക്കവിരികള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍ ഞാന്‍ എന്റെ ഭര്‍ത്താവിനോട് സംസാരിച്ചിരിക്കുന്നതിനിടെ അയാള്‍ പിന്നില്‍നിന്ന് എന്റെ ദുപ്പട്ട വലിച്ചുമാറ്റി. ഞെട്ടിത്തരിച്ച് ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ എന്റെ അരക്കെട്ടില്‍ കൈവെച്ച് കൊണ്ട് ചിരിച്ചുനില്‍ക്കുകയായിരുന്നു. ഞാന്‍ ഉടന്‍തന്നെ ദുപ്പട്ട പിടിച്ചുവാങ്ങി. പരിഭ്രമവും ഭയവും കാരണം ആ നിമിഷം എനിക്ക് ഒന്നും പറയാനായില്ല” യുവതി പറഞ്ഞു.

സംഭവം വിവാദമായതോടെ ഗ്ലോകാല്‍ ആശുപത്രി അധികൃതര്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു.

 

Related Articles

Post Your Comments


Back to top button