Latest NewsIndia

വര്‍ഗീയ പരാമർശം നടത്തിയിട്ടില്ല, മാപ്പും പറഞ്ഞില്ലെന്ന് തേജസ്വി; ഉപദേശിച്ച് വെട്ടിലായി തരൂര്‍

തേജസ്വിയുടെ നടപടികളെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നിസാരമായി കാണാനാകില്ലെന്നും തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

ബെംഗളൂരു∙ ബെംഗളൂരുവിലെ കോവിഡ് വാര്‍ റൂമിലെത്തി വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ലെന്നും മാപ്പുപറഞ്ഞിട്ടില്ലെന്നും ബിജെപി എംപി തേജസ്വി സൂര്യ. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് എംപി ട്വീറ്റ് ചെയ്തു. അതേസമയം, തേജസ്വി സൂര്യയെ ഉപദേശിച്ച് കുടുങ്ങിയ ഡോ. ശശി തരൂര്‍ എംപി വിശദീകരണവുമായി രംഗത്തെത്തി. തേജസ്വിയുടെ നടപടികളെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നിസാരമായി കാണാനാകില്ലെന്നും തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

ബെംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ച് തേജസ്വി സൂര്യ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വാര്‍ റൂമിലെ 212 ജീവനക്കാരില്‍ ഷിഫ്റ്റിലുള്ള 17 പേരുടെ പേരുകളാണ് തേജസ്വി വായിച്ചത്. ഇവരെ മദ്രസയിലേക്കാണോ കോര്‍പ്പറേഷനിലേക്കാണോ നിയച്ചതെന്ന് ഒപ്പമുണ്ടായിരുന്നു തേജസ്വിയുടെ അമ്മാവനും എല്‍എല്‍എയുമായ രവി സുബ്രഹ്മണ്യം ചോദിച്ചു.

തൊട്ടുപിന്നാലെ ഈ പട്ടികയിലെ 16 പേരുടെ പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഇതോടെ ഇവരെ താല്‍ക്കാലികമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പൊലീസ് ക്ലീന്‍ചിറ്റ് നല്‍കുന്ന മുറയ്ക്കു തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന് കരാറുകാര്‍ അറിയിച്ചു. ബിബിഎംപി കമ്മിഷണര്‍ സര്‍ഫറാസ് ഖാനെതിരെയും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായി. മുസ്‌ലിം ജീവനക്കാരുടെ പേരുകള്‍മാത്രം എടുത്തുപറഞ്ഞുവെന്ന് ആരോപിച്ചു തേജസ്വി സൂര്യക്കെതിരെയും ഒരു വിഭാഗം പ്രതിഷേധമുയർത്തി.

ഇതിനിടെ തേജസ്വി മിടുക്കനാണെന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഒഴിവാക്കണമെന്നും ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്ക, ലക്ഷങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ തേജസ്വി സൂര്യയാണു കഴിഞ്ഞദിവസം പുറത്തുവിട്ടത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക(ബിബിഎംപി) ഓഫിസിലെത്തി ക്ഷോഭിക്കുന്ന വിഡിയോ പുറത്തായതോടെയാണു വിവാദം ആരംഭിച്ചത്.

എന്നാല്‍ വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും തനിക്കു നല്‍കിയ ലിസ്റ്റിലെ പേരുകള്‍ വായിക്കുക മാത്രമാണു ചെയ്തതെന്നും തേജ്വസി സൂര്യ പറഞ്ഞു.ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ കോവിഡ് കിടക്ക വില്‍പന റാക്കറ്റിന്റെ ഭാഗമായതായി പൊലീസ് കണ്ടെത്തിയിരുന്നു. വ്യാജ പേരുകളില്‍ കിടക്കകള്‍ തടഞ്ഞുവച്ചശേഷം മറിച്ചുവില്‍ക്കുന്നതാണ് തട്ടിപ്പു രീതി. ഓക്‌സിജന്‍ കിടക്കകള്‍ ലഭിക്കാതെ പരക്കം പായുന്ന കോവിഡ് ബാധിതരെയാണു സംഘം ലക്ഷ്യമിടുന്നത്.

സംഭവത്തില്‍ കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറി പി.രവികുമാര്‍, ബിബിഎംപി ചീഫ് കമ്മിഷണര്‍ ഗൗരവ് ഗുപ്ത തുടങ്ങി 31 ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ് അയച്ചു. റാക്കറ്റിലെ മുഖ്യകണ്ണികളും ഡോക്ടര്‍മാരുമായ റിഹാന്‍, ശശി എന്നിവര്‍ ഉള്‍പ്പെടെ 4 പേരെ ബുധനാഴ്ച ബെംഗളൂരു പൊലീസിനു കീഴിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Post Your Comments


Back to top button