നഗരത്തിലെ നിരവധി കടകൾ അടഞ്ഞു കിടക്കുമ്പോഴും, വിപണികൾ വിജനം ആയിരിക്കുമ്പോഴും, തെരുവുകൾ ശാന്തം ആയിരിക്കുമ്പോഴും അനിത ഘോടാലേക്ക് മാർച്ച് 21 ശനിയാഴ്ച ഒരു സാധാരണ തൊഴിൽദിനം ആയിരുന്നു. കോവിഡ്-19 മൂലം സർക്കാർ ലോക്ക്ഡൗൺ നടപടികൾ ഏർപ്പെടുത്തിയിരുന്നതിനാൽ അന്നേ ദിവസം എല്ലാവരും മുംബൈയിലെ വീട്ടിൽ തങ്ങിയിരുന്നു.

പക്ഷെ ശാന്തമായ തെരുവിലെ കെട്ടിക്കിടന്ന വൃത്തിരഹിതമായ കറുത്ത ജലത്തിൽ നിന്നും ചെളി പോലെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു അനിത. കുറച്ചു ചെളിവെള്ളം അവരുടെ കാലുകളിലേക്ക് അടിച്ചുകയറി. “ഞങ്ങൾക്ക് എല്ലാദിവസവും അപകടങ്ങൾ നിറഞ്ഞതാണ്. ഇപ്പോഴത്തെ കൊറോണ കൊണ്ടു മാത്രമല്ല, കുറച്ചു തലമുറകളായി ഞങ്ങളുടെ കാര്യം ഇങ്ങനെയാണ്.”

അന്ന് രാവിലെ ഏകദേശം ഒൻപതു മണി ആയിരുന്നു. രണ്ടു മണിക്കൂറുകളായി കിഴക്കൻ മുംബൈയിലെ ചെമ്പൂരിലെ മാഹൂൽ ഗ്രാമത്തിലെ എം-വെസ്റ്റ് വാർഡിലെ തെരുവുകളും കല്ലുപാകിയ നിരത്തുകളും തൂത്തു വൃത്തിയാക്കിക്കൊണ്ട് അവർ ജോലി ചെയ്യുകയായിരുന്നു.

ഇങ്ങനൊരു ഭീഷണമായ അവസ്ഥയിൽ അവരുടെ ആരോഗ്യ സ്ഥിതി എന്തായിരിക്കും? "ഈ മുഖാവരണങ്ങൾ ഞങ്ങൾക്ക് ഇന്നലെയാണ് [മാർച്ച് 20] ലഭിച്ചത്, അതും വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ”, അവർ പറഞ്ഞു. ഒരു മുഖാവരണം അരക്കെട്ടിലെ സാരിക്കുള്ളിൽ തിരുകിക്കൊണ്ട് 35-കാരിയായ അനിത സുരക്ഷയ്ക്കായി ഒരു ആവരണം കഴുത്തിനുചുറ്റും ധരിച്ചു. "ഈ മുഖാവരണങ്ങൾ കട്ടി കുറഞ്ഞതും വീണ്ടും ഉപയോഗിക്കാൻ കഴിയാത്തതുമാണ് [രണ്ടുദിവസം ഉപയോഗിച്ചശേഷം]”, അവർ പറഞ്ഞു. കൈയുറകളില്ല, സുരക്ഷയ്ക്കായി കാലിൽ ധരിക്കാവുന്ന കട്ടികൂടിയ ബൂട്ടുകളും അവരുടെ ജോലികളിൽ ഉപയോഗിക്കുന്നതായി കേട്ടിട്ടില്ല.

അനിത മഹാരാഷ്ട്രയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മാതംഗ് സമുദായത്തിൽ പെടുന്നു. തലമുറകളായി അവരുടെ കുടുംബം ശുചീകരണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. "എന്‍റെ മുത്തച്ഛൻ തുറസ്സായ കുഴികളിൽ നിന്നും മനുഷ്യ മലം തലയിൽ ചുമന്നിരുന്നു [മുംബൈയിൽ]”, അവർ പറഞ്ഞു. "ഏതു തലമുറയോ വർഷമോ ആകട്ടെ, മനുഷ്യരെന്ന നിലയിലുള്ള അവകാശങ്ങൾക്കായി ഞങ്ങളുടെ ആൾക്കാർക്ക് എല്ലായ്പ്പോഴും സമരം ചെയ്യേണ്ടതുണ്ടായിരുന്നു.”

കാര്യങ്ങൾ വഷളാക്കി കൊണ്ട് മാഹൂൽ പ്രദേശം കുറച്ചുവർഷങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. അടുത്തുള്ള രാസ വ്യവസായശാലകളിൽ നിന്നുo എണ്ണ ശുദ്ധീകരണ ശാലകളിൽ നിന്നുമുള്ള ഉയർന്ന നിലയിലുള്ള വായുമലിനീകരണം ആണ് ഇതിനു കാരണം.

PHOTO • Jyoti Shinoli
PHOTO • Jyoti Shinoli

ഇടത് : ശനിയാഴ്ച മറ്റേതൊരു ദിവസവും പോലെ സ്വയം അപകടത്തിലായിക്കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾക്കായി സഫായി കർമചാരി കൾ എം. വെസ്റ്റ് വാർഡിലുള്ള ചൗക്കിൽ ഒത്തുചേർന്നു . വലത് : അവർക്കിടയിലുള്ള അനിത ഘോടാലെ പറയുന്നു , ‘ഈ മുഖാവരണങ്ങൾ ഞങ്ങൾക്ക് ഇന്നലെയാണു [ മാർച്ച് 20 ] ലഭിച്ചത് , അതും വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ’

ചേരി പുനരധിവാസ അഥോറിറ്റി പദ്ധതിയുടെ (Slum Rehabilitation Authority project) ഭാഗമായി വടക്കുകിഴക്കൻ മുംബൈയിലെ വിഖ്റോളി-കിഴക്കു നിന്നും 2017-ൽ ഈ സ്ഥലത്തേക്കു മാറിയതാണ് അനിതയും കുടുംബവും. സുഭാഷ് നഗറിലെ അടുക്കള സൗകര്യമുള്ള ഒരു ഒറ്റ മുറി വാടകക്കെട്ടിടത്തിൽ അവർ താമസിക്കുന്നു. ബി.പി.സി.എൽ. (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) എണ്ണ ശുദ്ധീകരണ ശാലയിൽ നിന്നും കഷ്ടി 15 മീറ്ററുകൾ അകലെയുള്ള ഒരു റോഡിലാണ് 6-7 നിലകളുള്ള അവരുടെ കെട്ടിടം സ്ഥിതിചെയ്യുന്നത്.

പദ്ധതി ബാധിതരായ ആറായിരത്തിലധികം ആളുകൾക്കു വേണ്ടിയുള്ള കോളനികൾ എന്ന നിലയിൽ കഴിഞ്ഞ ഒരു ദശകമായി ഇത്തരം 17,205 മുറികളുള്ള 72 കെട്ടിടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നഗരത്തിലെ വിവിധ പദ്ധതികളാൽ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ആളുകളെ ഇവിടെ പുനരധിവസിപ്പിച്ചു കൊണ്ടിരിക്കുന്നു. വൻതോതിൽ മാലിന്യങ്ങൾ പുറംതള്ളുന്ന വ്യവസായങ്ങളുടെ സാമീപ്യം മൂലം ഇവിടെ താമസിക്കുന്ന ആളുകളുടെ ഇടയിൽ ശ്വാസ തടസ്സം, ശ്വാസകോശ രോഗങ്ങള്‍, ചുമ, കണ്ണുകളിലെ പ്രശ്നങ്ങള്‍, ത്വക്കിലെ ചൊറിച്ചില്‍ എന്നിവയൊക്കെ കാണപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു.

നീണ്ട സമരങ്ങൾക്കും കോടതികളിൽ നൽകിയ പരാതികൾക്കും ശേഷം പുനരധിവാസം നടക്കുന്നതുവരെയുള്ള കാലയളവിലേക്കായി 15,000 രൂപ താൽക്കാലിക താമസത്തിനുള്ള വാടകയിനത്തിൽ നൽകാൻ 2019 സെപ്തംബറിൽ ബോംബെ ഹൈക്കോടതി മുനിസിപ്പൽ കോർപ്പറേഷനോടു കല്പിച്ചു. പക്ഷെ, "കഴിഞ്ഞ നാലു മാസങ്ങൾക്കുള്ളിൽ ബി.എം.സി. ഒന്നും ചെയ്തിട്ടില്ല. എന്‍റെ ആറു വയസുകാരനായ മകൻ സാഹിൽ അശുദ്ധ വായുവും രാസവസ്തുക്കളുടെ ഗന്ധവും കാരണം അസുഖ ബാധിതനാണ്. അവന് ശ്വസന പ്രശ്നങ്ങളുമുണ്ട്. വൈറസ് ഇവിടെ എത്തിയാൽ ഞങ്ങൾ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല”, അവർ പറഞ്ഞു.

പ്രതിദിനം 200 രൂപയാണ് അനിതയുടെ വേതനം. ഒരു കരാർ തൊഴിലാളി ആയതിനാൽ പണിയെടുക്കാത്ത ദിവസങ്ങളിൽ അവർക്ക് വേതനം ലഭിക്കില്ല. മൂന്നു മാസങ്ങളായി അവർക്ക് വേതനം ലഭിച്ചിട്ടില്ല. കഴിഞ്ഞ 15 വർഷങ്ങളായി അനിതയ്ക്ക് ജോലി നൽകുന്ന മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഖരമാലിന്യ നിയന്ത്രണ വകുപ്പ് (Solid Waste Management Department, Municipal Corporation of Greater Mumbai) പണം പിടിച്ചു വച്ചിരിക്കുകയാണെന്നു പറഞ്ഞുകൊണ്ട് കരാറുകാർ പലപ്പോഴും സമയത്തിന് പണം നൽകില്ലെന്ന് അവർ പറഞ്ഞു.

മാഹൂലിലെ മുനിസിപ്പൽ സ്ക്കൂളിലാണ് അവരുടെ രണ്ട് ആൺമക്കളും രണ്ടു പെൺമക്കളും പഠിക്കുന്നത്. അവരുടെ ഭർത്താവ് 42-കാരനായ നരേഷ് ചെമ്പൂരിലെ കോളനികളിൽ വീടുവീടാന്തരം കയറിയിറങ്ങി വെളുത്തുള്ളി വിൽക്കുകയും പകരമായി ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ ശേഖരിക്കുന്ന വസ്തുക്കൾ നരേഷ് പിന്നീട് ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിക്കുന്ന ഒരു വ്യക്തിക്കു വിൽക്കുന്നു. അനിതയുടെ ഭർതൃമാതാവും ചെമ്പൂരിലെ മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിക്കുന്നവർക്കു വിൽക്കുന്നു.

"ഞങ്ങൾ മൂന്നുപേരും ചേർന്ന് 5,000-6,000 രൂപയിൽ കൂടാതെ എല്ലാ മാസവും ഉണ്ടാക്കുന്നു”, അനിത പറഞ്ഞു. ഈ പണം കൊണ്ട് ഏഴംഗ കുടുംബം പ്രതിമാസ റേഷൻ, കരണ്ട് ബിൽ, മറ്റു ചിലവുകൾ എന്നിവയ്ക്കും അസുഖങ്ങൾ വരുമ്പോൾ ചികിത്സിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുമുള്ള പണം കണ്ടെത്തുന്നു.

പക്ഷെ, അനിതയുടെ വേതനം ലഭിക്കാന്‍ താമസിക്കുന്നതിനാൽ പ്രതിമാസ കുടുംബ ചെലവുകൾ നിർവഹിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു. "തൊഴിലാളികൾക്കു മുൻകൂട്ടി പണം നൽകണമെന്നു സർക്കാർ തൊഴിൽദാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നു”, അവർ പറഞ്ഞു. "പക്ഷെ മാസങ്ങളായി ഞങ്ങളുടെ വേതനം വൈകുന്നതിനെപ്പറ്റി എന്തു പറയാന്‍?"

PHOTO • Jyoti Shinoli

കതിൻ ഗൻജേയിയും ( മുകളിൽ ഇടത് കറുത്ത ഷർട്ട് ധരിച്ചയാൾ ) അദ്ദേഹത്തിന്‍റെ കൂടെയുള്ള തൊഴിലാളികളും നീക്കം ചെയ്യുന്ന മാലിന്യങ്ങൾ അപകടകരങ്ങളായ പല വസ്തുക്കളും ഉൾക്കൊള്ളുന്നതാണ് . ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവർക്ക് പരിമിതമായ സുരക്ഷാ സംവിധാനങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. ജീവിതം അപകടത്തിലാകുന്നത് ഞങ്ങളെ സംബന്ധിച്ച് പുതിയ കാര്യമല്ല ’, കതിൻ പറയുന്നു . ‘ പക്ഷെ ഏറ്റവും കുറഞ്ഞത് ഈ വൈറസ് കാരണമെങ്കിലും ഞങ്ങളെക്കുറിച്ച് ചിന്തിക്കുക .’

അനിത ജോലിചെയ്യുന്നിടത്തു നിന്നും ഏകദേശം അര കിലോമീറ്റർ മാറി അതേ വാർഡിൽ തന്നെ ഒരു മാലിന്യ ശേഖരണ സ്ഥലത്ത് സാധാരണ ചെരുപ്പുകള്‍ മാത്രം ധരിച്ച് മാലിന്യക്കൂമ്പാരങ്ങൾക്ക് നടുവിൽ നിൽക്കുകയാണ് കതിൻ ഗൻജേയ്. അനിതയെപ്പോലെ അദ്ദേഹവും മുനിസിപ്പൽ കോർപ്പറേഷന്‍റെ ഖരമാലിന്യ നിയന്ത്രണ വകുപ്പ് വാടകയ്ക്ക് എടുത്തിരിക്കുന്ന ഒരു കരാർ തൊഴിലാളിയാണ്. കോർപ്പറേഷൻ 6,500 തൊഴിലാളികളെ കരാർപ്രകാരം എടുത്തിട്ടുണ്ടെന്ന് വകുപ്പിന്‍റെ മുഖ്യ സൂപ്പർവൈസറായ ജയവന്ത് പരാഡ്കർ പറഞ്ഞു.

കതിൻ ശേഖരിക്കുന്ന മാലിന്യങ്ങളിൽ ഗ്ലാസ്സ് പൊട്ടിയതിന്‍റെ കഷണങ്ങൾ, തുരുമ്പിച്ച ആണികൾ, ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ, പഴകിയ ഭക്ഷ്യ വസ്തുക്കൾ എന്നിവയൊക്കെ ഉൾപ്പെടുന്നു. ഇത്തരം വസ്തുക്കളും മറ്റ് അപകടകരമായ വസ്തുക്കളും അദ്ദേഹം മുളംകൈ പിടിപ്പിച്ച തൂമ്പ ഉപയോഗിച്ച് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ കൂനയായി ശേഖരിക്കുന്നു. പിന്നീട് അദ്ദേഹവും മറ്റൊരു തൊഴിലാളിയും ചേർന്ന് അതുയർത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്ന ട്രക്കിലേക്ക് ഇടുന്നു. ഈ സംഘത്തിൽ അഞ്ചു പേരാണ് ഉള്ളത്.

"ഇന്നലെയാണ് [മാർച്ച് 20] ഞങ്ങൾക്ക് ഈ [റബ്ബർ] കൈയുറകൾ ലഭിച്ചത്”, മാതംഗ് സമുദായത്തിൽ പെടുന്ന 28-കാരനായ കതിൻ പറഞ്ഞു. സാധാരണയായി നഗ്നമായ കൈകൾ ഉപയോഗിച്ചാണ് അദ്ദേഹം മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത്. "ഇവ പുതിയ കൈയുറകൾ ആണ്. പക്ഷെ നോക്കൂ, അവ കീറിയിരിക്കുന്നു. ഇപ്പോൾ ഈ വൈറസും എത്തി. ഞങ്ങൾ മനുഷ്യരല്ലേ?"

അന്നു രാവിലെ 9:30 മണിയായിരുന്നു. ഉച്ചകഴിഞ്ഞ് 2 മണി വരെ മാഹൂലിന്‍റെ വ്യത്യസ്ത ഭാഗങ്ങളിൽ 20 മാലിന്യ സ്ഥലങ്ങൾ വൃത്തിയാക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ജോലി. "ജീവിതം അപകടത്തിലാകുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. പക്ഷെ, ഏറ്റവും കുറഞ്ഞത് ഈ വൈറസ് കാരണം എങ്കിലും നിങ്ങൾ [മുനിസിപ്പൽ കോർപ്പറേഷനും സർക്കാരും] ഞങ്ങളെക്കുറിച്ച് ചിന്തിക്കണം”, അദ്ദേഹം പറഞ്ഞു. പൊതു ജനങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ ഈ മാലിന്യങ്ങൾക്കിടയിൽ പണിയെടുക്കുന്നത്. പക്ഷെ ജനങ്ങൾ ഞങ്ങളെക്കുറിച്ചു ചിന്തിക്കുമോ?”

വളരെയധികം അപകടങ്ങൾ നിറഞ്ഞ ജോലിക്ക് 250 രൂപയാണ് കതിന് പ്രതിദിനം ലഭിക്കുന്നത്. 25-കാരിയായ അദ്ദേഹത്തിന്‍റെ ഭാര്യ രേഖ വീട്ടിലെ കാര്യങ്ങൾ നോക്കുന്നു.

PHOTO • Jyoti Shinoli
PHOTO • Jyoti Shinoli

‘ഇന്നലെയാണ് [ മാർച്ച് 20] ഞങ്ങൾക്ക് ഈ [ റബ്ബർ ] കൈയുറകൾ ലഭിച്ചത്’ , മാതംഗ് സമുദായത്തിൽപ്പെട്ട 28 - കാരനായ കതിൻ പറഞ്ഞു . ‘ഇവ പുതിയ കൈയുറകൾ ആണ്. പക്ഷെ നോക്കൂ, അവ കീറിയിരിക്കുന്നു . ഇപ്പോൾ ഈ വൈറസും എത്തി . ഞങ്ങൾ മനുഷ്യരല്ലേ ?

കൊറോണ വൈറസ് നഗരത്തിൽ പുതിയതായി എത്തിയതാണ്. പക്ഷെ, അദ്ദേഹത്തിന്‍റെയും മറ്റു ശുചീകരണ തൊഴിലാളികളുടെയും ആവര്‍ത്തിച്ചുള്ള ആവശ്യങ്ങളായ സുരക്ഷിതവും സ്ഥിരവുമായ ജോലി, ആരോഗ്യ ഇൻഷുറൻസ്, മുഖാവരണങ്ങൾ, കൈയുറകൾ, ഷൂ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ സ്ഥിരമായി ലഭ്യമാക്കൽ എന്നിവയൊന്നും പുതിയതല്ല.

സുരക്ഷ ഇപ്പോൾ വളരെ അത്യാവശ്യമാണ്. മുംബൈ കേന്ദ്രമാക്കി സഫായ് കർമചാരികളുടെ (ശുചീകരണ തൊഴിലാളികളുടെ) അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ കചറ വാഹ്തുക് ശ്രമിക് സംഘ് (മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളി സംഘം) പ്രവർത്തന രംഗത്തുള്ള തൊഴിലാളികൾക്കു വേണ്ട സുരക്ഷാ ഉപകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് മാർച്ച് 18-ന് മുനിസിപ്പൽ കമ്മീഷണർക്ക് ഒരു കത്തയച്ചു. മാർച്ച് 20-ന് കുറച്ചു തൊഴിലാളികൾക്ക് ഓരോ മുഖാവരണം വീതം നൽകി.

"കൊറോണ വൈറസ് കാരണം, മാലിന്യങ്ങൾ കയറ്റുന്ന ട്രക്കുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു വേണ്ട സോപ്പും സാനിറ്റൈസറും നല്‍കാന്‍ ബി.എം.സി. അധികാരികളോടു ഞങ്ങൾ ആവശ്യപ്പെട്ടു. പക്ഷെ ഒന്നും ഞങ്ങൾക്ക് ലഭിച്ചില്ല”, എം-വെസ്റ്റ് വാർഡിലെ ട്രക്കിൽ ജോലി നോക്കുന്ന 45-കാരനും നവ ബുദ്ധമതക്കാരനുമായ ദാദാറാവ് പടേക്കർ പറഞ്ഞു. "മറ്റുള്ളവരുടെ അഴുക്കുകൾ വൃത്തിയാക്കുന്ന തൊഴിലാളികൾക്ക് സ്ഥിരമായ ആരോഗ്യ പരിശോധന സൗകര്യം ലഭിക്കേണ്ടതാണ്. വൈറസ് ബാധ ഏൽക്കുന്നതു മൂലമുള്ള അപകടസാദ്ധ്യത അവർക്ക് വളരെ വലുതാണ്.”

എന്നിരിക്കിലും ചീഫ് സൂപ്പർവൈസർ ആയ പരാഡ്കര്‍ ഇങ്ങനെയാണ് പറഞ്ഞത്, "ഞങ്ങൾ ഗുണമേന്മയുള്ള മുഖാവരണങ്ങളും കൈയുറകളും സാനിറ്റൈസറുകളും എല്ലാ തൊഴിലാളികൾക്കും വിതരണം ചെയ്തു. വൈറസ് കൂടുന്നതനുസരിച്ച് അവരുടെ സുരക്ഷയും ഉറപ്പാക്കിക്കൊണ്ടിരുന്നു.”

കോവിഡ്-19 വ്യാപനം തടയുന്നതിനായി മാർച്ച് 20-ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്ര്യഖ്യാപിച്ച പലതരത്തിലുള്ള അടച്ചിടൽ നടപടികൾ മാർച്ച് 22-ന് വിപുലപ്പെടുത്തുകയും അവശ്യസേവനങ്ങളുടെ കാര്യം ഒഴിച്ചു നിര്‍ത്തിയാൽ അത് ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ പോലെ ആയിത്തീരുകയും ചെയ്തു. മാർച്ച് 21-ന് ഈ കഥ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് സ്ഥിര തൊഴിലാളികളും കരാർ തൊഴിലാളികളുമായ സഫായ് കർമചാരികൾ സിറ്റി വാർഡുകളിലെ ചൗക്കുകളിൽ രാവിലെ 6:30 മുതൽ കൂടിച്ചേർന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടെ വച്ചായിരുന്നു അവരുടെ ഹാജർനില രേഖപ്പെടുത്തിയിരുന്നതും ഓരോരുത്തർക്കും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സ്ഥലങ്ങൾ വിഭജിച്ചു നൽകിയിരുന്നതും.

PHOTO • Jyoti Shinoli
PHOTO • Jyoti Shinoli

ഇടത്: അർച്ചന ചാബുസ്ക്വാറും അവരുടെ കുടുംബവും ആനന്ദ് നഗർ ചേരി കോളനിയിലുള്ള അവരുടെ വീട്ടിൽ . വലത്: പരേതനായ അവരുടെ ഭർത്താവ് രാജേന്ദ്രയുടെ ഫോട്ടോഗ്രാഫ്. ഞങ്ങൾ എങ്ങനെയാണ് എപ്പോഴും കൈകൾ കഴുകുന്നത് ? രണ്ടു ദിവസത്തിലൊരിക്കലാണ് ഇവിടെ വെള്ളം കിട്ടുന്നത്. കൂടാതെ ആ ദ്രാവകം [ കൈ അണുവിമുക്തമാക്കാനുപയോഗിക്കുന്ന സാനിറ്റൈസർ ] വാങ്ങാൻ ആരെക്കൊണ്ടു പറ്റും ?’

"അവശ്യ സേവനങ്ങളുടെ ഭാഗമാണ് ഞങ്ങളുടെ ജോലി. ഞങ്ങൾക്കു പുറത്തിറങ്ങിയേ പറ്റൂ. നമ്മളെ സംരക്ഷിക്കുന്ന അതിർത്തിയിലെ സൈനികരെപ്പോലെ ഞങ്ങൾ സഫായ് കർമചാരികൾക്ക് നമ്മുടെ പൗരന്മാരെ സംരക്ഷിക്കേണ്ടതുണ്ട്”, പടേക്കർ പറഞ്ഞു.

പക്ഷെ ശുചീകരണ തൊഴിലാളികൾ എങ്ങനെ സ്വയം സംരക്ഷിക്കും? "കൈകൾ സ്ഥിരമായി വൃത്തിയാക്കിക്കൊണ്ടിരിക്കാൻ സർക്കാർ പറയുന്നു. ഞങ്ങൾ അത് എങ്ങനെ ചെയ്യും? വെള്ളം രണ്ടു ദിവസത്തിലൊരിക്കലാണ് ഇവിടെ എത്തുന്നത്. കൂടാതെ ആ ദ്രാവകം [കൈ അണുവിമുക്തമാക്കാനുപയോഗിക്കുന്ന സാനിറ്റൈസർ] വാങ്ങാൻ ആരെക്കൊണ്ടു പറ്റും?’ നൂറുകണക്കിന് ആൾക്കാരുമായി ഞങ്ങൾക്ക് പൊതു ശൗചാലയം പങ്കിടേണ്ടതുണ്ട്”, നവ ബൗദ്ധ സമുദായത്തിൽ നിന്നു തന്നെയുള്ള 38-കാരിയായ അർച്ചന ചാബുസ്ക്വാർ പറഞ്ഞു. സുഭാഷ് നഗർ പ്രദേശത്തെ നാൽപ്പതിലധികം വീടുകളിൽ നിന്നും അവർ എല്ലാ ദിവസവും പ്രതിദിനം 200 രൂപ വേതനത്തിൽ മാലിന്യങ്ങൾ നീക്കുന്നു.

മാഹൂലിലെ സുഭാഷ് നഗറിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ മാറി ചെമ്പൂരിലെ ആനന്ദ് നഗറിൽ ഉള്ള ഒരു ഇടുങ്ങിയ പാതയിലാണ് 100 ചതുരശ്ര അടി വിസ്തീർണമുള്ള അവരുടെ വീട് സ്ഥിതി ചെയ്യുന്നത്. സഫായ് കർമചാരികളായ നിരവധി കുടുംബങ്ങൾക്ക് ചേരി കോളനി വീടു പോലെയാണ്. 1972-ലെ വറുതിയുടെ സമയത്ത് ജാൽനാ, സാതാറാ, സോളാപൂർ എന്നിവിടങ്ങളിൽ നിന്നും ഇവിടെ എത്തിയതാണ് ഇവർ. കുറച്ചു വർഷങ്ങൾക്കു മുമ്പ് മറ്റു തൊഴിലാളികളോടൊപ്പം മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ലോഹനിർമ്മിതമായ വലിയ പാത്രം ഉയർത്താൻ ശ്രമിച്ചപ്പോൾ അതിനടിയിൽപ്പെട്ട് അർച്ചനയുടെ ഭർത്താവായ രാജേന്ദ്രയുടെ കാലൊടിഞ്ഞു. ശ്വസകോശവുമായി ബന്ധപ്പെട്ട അസുഖം നിമിത്തം അദ്ദേഹം 2017-ൽ മരിച്ചു.

"ഞങ്ങളുടെ ആളുകൾ എല്ലാ സമയത്തും ഏതെങ്കിലുമൊക്കെ രീതിയിൽ മരിക്കുന്നു, പക്ഷേ ആരും അതെക്കുറിച്ച് ചോദിക്കുന്നില്ല”, അർച്ചന പറഞ്ഞു. "ഞങ്ങൾ വൈറസ് മൂലം ഈ സമയത്തു മരിച്ചാലും മേല്‍പ്പറഞ്ഞതില്‍ നിന്നും എന്തു വ്യത്യാസമാണ് ഉണ്ടാകാൻ പോകുന്നത്?"

പരിഭാഷ: റെന്നിമോന്‍ കെ. സി.

Rennymon K. C. is an independent researcher based in Kottayam, Kerala.

Jyoti Shinoli is a senior reporter at the People’s Archive of Rural India; she has previously worked with news channels like ‘Mi Marathi’ and ‘Maharashtra1’.

Other stories by Jyoti Shinoli