07 May Friday
കോവിഡ് ഒപി

ഇ സഞ്ജീവനിയുണ്ട് 
24 മണിക്കൂറും ; ടെലിമെഡിസിൻ സംവിധാനം വിപുലീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021


തിരുവനന്തപുരം
സംസ്ഥാനം ലോക്ഡൗണിലാകുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനം ഇ സഞ്ജീവനി വിപുലീകരിച്ചു. വെള്ളിയാഴ്ചമുതൽ ഇ സഞ്ജീവനി കോവിഡ് ഒപി സേവനം 24 മണിക്കൂറാക്കി. കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലുമുള്ളവർ, രോഗലക്ഷണമുള്ളവർ, രോഗസംശയം ഉള്ളവരുൾപ്പെടെ സേവനം ഉപയോഗിക്കാം. കോവിഡ് ചികിത്സയിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരെ 24 മണിക്കൂറും നിയോഗിക്കും. ഹോം ഐസൊലേഷനിൽ കഴിയുന്നവർ രോഗലക്ഷണമുണ്ടായാൽ  ഇ സഞ്ജീവനിയിലൂടെ സംശയങ്ങൾ ദൂരീകരിക്കണം.

ഇതിലൂടെ വേണ്ട റഫറൻസും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസ്സിലാക്കാം. മാത്രമല്ല, രോഗം മൂർച്ഛിക്കാതെ ആശുപത്രിയിൽ എത്താനും സഹായിക്കുന്നു.കൂടാതെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പെടെ 35ൽപ്പരം വിവിധ ഒപി സേവനവും ലഭ്യമാണ്‌. തുടർ ചികിത്സയ്ക്കും പാലിയേറ്റീവ് കെയർ സ്റ്റാഫുകൾക്കും ഉൾപ്പെടെ എല്ലാവർക്കും ഇ സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാം.

കേരളത്തിലെ പൊതുമേഖലാ ആരോഗ്യരംഗത്തെ പ്രശസ്തമായ പല സ്ഥാപനവും ഇ സഞ്ജീവനി വഴി സേവനങ്ങൾ നൽകുന്നു. ഫിസിക്കൽ മെഡിസിൻ അസോസിയേഷനും തൃശൂരിലെ സ്വകാര്യ ഒഫ്താൽമോളജിസ്റ്റുമാരും സ്‌പെഷ്യാലിറ്റി ഒപികളുടെ സേവനം നൽകാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
 

എങ്ങനെ വീട്ടിലിരുന്ന് 
ഡോക്ടറെ കാണാം?
https://esanjeevaniopd.in ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ- സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ്  ചെയ്ത് ഉപയോഗിക്കാം.ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ സൈറ്റിൽ പ്രവേശിക്കാം. ആക്ടീവ്‌ മൊബൈൽ നമ്പരിൽ രജിസ്റ്റർ ചെയ്യുക. തുടർന്ന് ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത്‌ പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് രോഗവിവരം സംസാരിക്കാം. ഓൺലൈൻ കൺസൾട്ടേഷനുശേഷം മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്ത് മരുന്ന്‌ വാങ്ങാനും പരിശോധന നടത്താനും തുടർസേവനം തേടാനും സാധിക്കും. സംശയങ്ങൾക്ക് ദിശ 1056, 0471 2552056 നമ്പരിൽ വിളിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top