മലപ്പുറം
കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദവും മലപ്പുറത്തെ സമ്പൂർണ വിജയവും ലക്ഷ്യമിട്ടിറങ്ങിയ മുസ്ലീംലീഗ് കേരളമാകെ വീശിയടിച്ച ഇടതുതരംഗത്തിൽ അൽപമെങ്കിലും പിടിച്ചുനിന്നത് അവിശുദ്ധസഖ്യത്തിന്റെ ചിറകിലേറി. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങിയ മുസ്ലിം മതമൗലികവാദ സംഘടനകളെ കൂട്ടുപിടിച്ച ലീഗ് പലയിടത്തും കരകയറാൻ ബിജെപിയോടുവരെ വോട്ടുകച്ചവടം നടത്തി.
38 വോട്ടിന് എൽഡിഎഫ് തോറ്റ പെരിന്തൽമണ്ണയിൽ വർഗീയകൂട്ടാണ് ലീഗിനെ തുണച്ചത്. 2016ൽ 1757 വോട്ടുനേടിയ വെൽഫെയർ പാർടിക്ക് ഇവിടെ സ്ഥാനാർഥിയില്ല. അത് മുഴുവൻ യുഡിഎഫിന് വാങ്ങി. 698 വോട്ട് നേടിയ എസ്‌ഡിപിഐയും സ്ഥാനാർഥിയെ നിർത്താതെ യുഡിഎഫിന് വോട്ടുവിറ്റു. 6246 വോട്ടിന് യുഡിഎഫ് ജയിച്ച മങ്കടയിലും വെൽഫെയറും എസ്‌ഡിപിഐയും സ്ഥാനാർഥിയെ നിർത്തിയില്ല. 2016ൽ ഇവിടെ വെൽഫെയറിന് 3999 ഉം എസ്‌ഡിപിഐക്ക് 1456 ഉം വോട്ടുണ്ടായിരുന്നു. തിരൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താതെ വെൽഫെയർപാർടി ലീഗിനെ സഹായിച്ചു.
2016ൽ 1,70,105 വോട്ട് നേടിയ എൻഡിഎക്ക് ഇത്തവണ ജില്ലയിൽ ലഭിച്ചത് 1,47,265 വോട്ട്. 22,840 വോട്ടിന്റെ കുറവ് ബിജെപി–-ലീഗ് വോട്ടുകച്ചവടത്തിന്റെ തെളിവായി. തവനൂരിൽ ബിജെപിക്ക് 6000 വോട്ടുകൾ കുറഞ്ഞു. ഇത് പൂർണമായും യുഡിഎഫ് വാങ്ങി. വെൽഫെയർ, എസ്‌ഡിപിഐ വോട്ടുകളും യുഡിഎഫ് പെട്ടിയിലെത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..