കൊച്ചി
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേന്ദ്രസർക്കാർ ഇന്ധനവില കൂട്ടി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ ഒരുലിറ്റർ പെട്രോളിന് 92.57 രൂപയും ഡീസലിന് 87.07 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 90.69 രൂപയും ഡീസലിന് 85.31 ഉം കോഴിക്കോട്ട് 91 ഉം 85.62 രൂപയുമായി ഉയർന്നു.
തെരഞ്ഞെടുപ്പുകാലത്ത് വില കൂട്ടാതിരിക്കുകയും ഫലപ്രഖ്യാപനത്തിന് തൊട്ടുപുറകെ വീണ്ടും വില കൂട്ടുകയും ചെയ്യുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഇന്ധനവില വർധിപ്പിക്കുന്നത് എണ്ണക്കമ്പനികളാണെന്നും സർക്കാരിന് അതിൽ നിയന്ത്രണമില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. അസംസ്കൃത എണ്ണയുടെ വില കൂടിയതുകൊണ്ട് വില കൂട്ടുന്നുവെന്നാണ് കമ്പനികളുടെ ന്യായവും. എന്നാൽ തെരഞ്ഞെടുപ്പുകാലത്ത് അന്താരാഷ്ട്രവിപണിയിൽ വില കുത്തനെ കൂടിയിട്ടും ഇന്ധനവില കൂട്ടിയില്ല. കഴിഞ്ഞ മാർച്ച് എട്ടിന് ക്രൂഡ് ഓയിൽ വില 71.45 ഡോളറായി ഉയർന്നിട്ടും വില കൂട്ടാത്ത കമ്പനികൾ, വില താരതമ്യേന കുറഞ്ഞ് 67.76 ഡോളറിൽ നിൽക്കുമ്പോഴാണ് ഇപ്പോൾ വില കൂട്ടുന്നത്. ഇതിനുസമാനമായി 2018ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 19 ദിവസവും 2017ൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 14 ദിവസവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് ആഴ്ചകളോളവും വിലകൂട്ടൽ നിർത്തിവയ്ക്കുകയും പിന്നീട് തുടർച്ചയായി വില കൂട്ടുകയും ചെയ്തു. ഇപ്പോൾ 65 ദിവസം നിർത്തിവച്ചശേഷമാണ് വിലകൂട്ടൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..