കണ്ണൂർ > നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ കരുനീക്കം ശക്തിപ്പെടുന്നു. ധർമടം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെപിസിസി അംഗം സി രഘുനാഥാണ് മുല്ലപ്പള്ളിയെ നീക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ രംഗത്തെത്തിയത്. വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായിയാണ് ഇദ്ദേഹം.
മാന്യതയുണ്ടെങ്കിൽ തോൽവി അറിഞ്ഞയുടൻ മുല്ലപ്പള്ളി രാജിവയ്‌ക്കേണ്ടതായിരുന്നുവെന്നാണ് രഘുനാഥ് പരസ്യമായി പ്രസ്‌താവിച്ചത്. കെപിസിസി പ്രസിഡന്റിന് ഓശാന പാടുന്നവർക്ക് സീറ്റ് വീതിച്ചുനൽകിയതുകൊണ്ടാണ് കോൺഗ്രസ് നാമാവശേഷമായത്. ജംബോ ഭാരവാഹികളെ പൂർണമായും ഒഴിവാക്കണം. പാർടി ഭാരവാഹിത്വത്തിൽനിന്ന് ഒഴിയുമെന്നുംഅദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റടക്കമുള്ള നേതാക്കൾ ധർമടം മണ്ഡലത്തിൽ രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താത്തത് ചർച്ചയായിരുന്നു. ഇവിടെ സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിക്കാത്തതിൽ കോൺഗ്രസിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ഒടുവിൽ കെ സുധാകരനാണ് സി രഘുനാഥിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇത് പരിഗണിക്കാതെയാണ് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തുമെന്ന് മുല്ലപ്പള്ളി പ്രഖ്യാപിച്ചത്. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന സൂചനയും മുല്ലപ്പള്ളി നൽകിയിരുന്നു. സുധാകരനെ മത്സരിപ്പിച്ച് ഒതുക്കാൻ നീക്കമാരംഭിച്ചതോടെയാണ് നേതൃത്വത്തെ വെല്ലുവിളിച്ച് സുധാകരൻ, രഘുനാഥിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നേതൃത്വത്തിന് അതിന് വഴങ്ങേണ്ടിയുംവന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..