കണ്ണൂർ
നെല്ല്, കശുവണ്ടി കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്ന് കർഷകസംഘം ഭാരവാഹികൾ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മാർച്ചിൽ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ഇപ്പോഴും നെല്ല് കെട്ടിക്കിടക്കുകയാണ്. കയറ്റിറക്ക് കൂലി, ലോറിച്ചെലവ്, നെല്ലിലെ കലർപ്പ്, ക്വാളിറ്റിയില്ല എന്നിങ്ങനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മില്ലുടമകൾ നെല്ലെടുക്കാൻ തയ്യാറാകുന്നില്ല. ആലപ്പുഴയിൽ നെല്ലിന്റെ ക്വാളിറ്റി കാര്യത്തിൽ പാഡി ഓഫീസറും മില്ലുടമകൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് ആക്ഷേപമുണ്ട്. പതിരുള്ള ഭാഗത്തുനിന്ന് നെല്ലെടുത്ത് പരിശോധിച്ച് മുഴുവൻ പതിരാണെന്ന് പറഞ്ഞ് കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്. ഇക്കാരണങ്ങളാൽ നൂറ് ടൺ നെല്ലിന് പത്ത് മുതൽ ഇരുപതുവരെ ടൺ കൂടുതൽ നൽകേണ്ടി വരുന്നു. ഏപ്രിൽ 30ന് മില്ലുകളും സപ്ലൈകോയും തമ്മിലുള്ള കരാർ അവസാനിച്ചത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു.
പാലക്കാട് ജില്ലയിൽ ആറായിരത്തിൽപരം നെൽകർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നെല്ല് സംഭരണമില്ലാത്തതിനാൽ പൊതുമാർക്കറ്റിൽ പതിനഞ്ചും പതിനേഴും രൂപക്ക് വിൽക്കേണ്ടിവരുന്നു. ഇന്നും 2005 ലെ സിവിൽ സപ്ലൈസ് സംഭരണചട്ടമാണ് നിലനിൽക്കുന്നത്. ഇതിൽ ഭേദഗതി വരുത്തി അടുത്ത സീസണിലെങ്കിലും ഈ ദുരവസ്ഥ പരിഹരിക്കാൻ നടപടിയുണ്ടാകണം.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കശുവണ്ടി സംഭരണമില്ലാതെ കർഷകർ ദുരിതത്തിലാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 90 രൂപ നൽകി കാപ്പക്‌സും, കശുവണ്ടി വികസന കോർപ്പറേഷനും വഴി സംഭരിച്ചതിനാൽ കർഷകർക്ക് ആദ്യഘട്ടത്തിൽ നിശ്ചിത വില ലഭിച്ചിരുന്നു. എന്നാൽ, ഈ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് ഇത്തവണ കശുവണ്ടി സംഭരണം ഇല്ലാതാകാൻ കാരണം. കഴിഞ്ഞ വർഷത്തെ തുക ചില സംഘങ്ങൾക്ക് നൽകാൻ ബാക്കിയുണ്ട്. പൊതുമാർക്കറ്റിൽ 70–- 80 വരെ രൂപക്ക് വിൽക്കേണ്ട സ്ഥിതിയാണിപ്പോൾ.
കോവിഡ് മഹാമാരിമൂലം കഷ്ടപ്പെടുന്ന കർഷകരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്നതിൽനിന്ന് രക്ഷിക്കണമെന്ന് കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷും സെക്രട്ടറി കെ എൻ ബാലഗോപാലും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..