കണ്ണൂര്‍ > യുഡിഎഫിന്റെ ഘടകകക്ഷിയേക്കാളും മേലെനിന്നാണ് ചില വലതുപക്ഷ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കരിവാരിത്തേക്കാനും ഇല്ലാക്കഥകള്‍ മെനയാനും വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചു. എങ്ങനെ എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും എന്നായിരുന്നു ഈ മാധ്യമങ്ങളുടെ ഗവേഷണം. വ്യക്തിപരമായ ആക്രമണങ്ങളും കെട്ടിച്ചമച്ച കഥകളും നിരന്തരം ഉണ്ടായി. എന്നാല്‍ ഇതൊന്നും ജനം വിശ്വസിക്കില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മാധ്യമ മേലാളന്മാര്‍ അത് മനസിലാക്കിയാല്‍ നന്നെന്നും പിണറായി പറഞ്ഞു.
തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് ഈ നാടിന്റെ രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കോടെയാണ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്. എത്ര മര്യാദകെട്ട രീതിയിലാണ് എല്‍ഡിഎഫിനെതിരെ ഇക്കൂട്ടര്‍ നീങ്ങിയതെന്ന് സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. നിങ്ങളുടെ കൈയിലല്ല നാട് എന്ന് ജനങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു. ഈ മാധ്യമങ്ങള്‍ പറയുന്നതെന്തും അതേപടി വിഴുങ്ങുന്നവരാണ് കേരള ജനത എന്ന് ധരിക്കരുതെന്നാണ് ആ മാധ്യമ മേലാളന്മാരോട് പറയാനുള്ളതെന്നും പിണറായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..